ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യന്‍ ബോകിസിങ് താരം മേരി കോമിന് ഒറ്റ വിജയം കൊണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ ഉറപ്പാക്കാനാകും. 48 കിഗ്രാം വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മേരി കോം ഞായറാഴ്ച സ്കോട്ട് ലന്‍ഡിന്റെ മേഗന് ഗോര്‍ഡനെ നേരിടും.
ഗോര്‍ഡനെ ഇടിച്ചിട്ടാല്‍ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുന്ന മേരി കോമിന് മെഡല്‍ ഉറപ്പാകും. എട്ട് പേര് മത്സരിക്കുന്ന 48 കിഗ്രാം വിഭാഗത്തിലെ സുവര്‍ണ പ്രതീക്ഷയാണ് മേരി കോം. മുപ്പത്തിയഞ്ചുകാരിയായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുന്നത്.
പുരുഷന്മാരുടെ 75 കിഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് കൃഷന് പ്രീ ക്വാര്‍ട്ടറിലേക്ക് ബൈ ലഭിച്ചു. അറുപത് കിഗ്രാം വിഭാഗത്തില്‍ മനീഷ് കൗശിക്കിനും ബൈ കിട്ടി. ബള്‍ഗേറിയില്‍ നടന്ന ടൂര്‍ണമെന്റില്‍ 75 കിഗ്രാമില്‍ സ്വര്‍ണം നേടിയാണ് വികാസ് കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തുന്നത്.
91 കിലോഗ്രാം വിഭാഗത്തില്‍ ക്വാര്‍ട്ടറിലേക്ക് ബൈ ലഭിച്ച മുന്‍ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് സതീഷ് കുമാറിനും ഒറ്റ വിജയത്തിലൂടെ മെഡല്‍ ഉറപ്പാക്കാനാകും.
പുരുഷന്മാരടെ 69 കിഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മനോജ് കുമാര്‍ നാളെ ആദ്യ മത്സരത്തില്‍ നൈജീരിയയുടെ ഒസിറ്റയെ നേരിടും.
ബോക്സിങ്ങ്താരങ്ങളുടെ താമസസ്ഥലത്തിനു സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ടീം ഡോക്ടര്‍ അമോല്‍ പാട്ടീലിനെതിരായ നടപടി സംഘാടകര്‍ ശാസനയില്‍ ഒതുക്കിയത് താരങ്ങള്‍ക്ക് ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: