തൃശൂര്‍: അഞ്ചാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ശനിയാഴ്ച വൈകിട്ട് നാലിന് തൃശൂരില്‍ തുടക്കം. ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സഹകരണത്തോടെ കേരള ഫുട്ബോള്‍ അസ്സോസിയേഷനാണ് ടൂര്‍ണമെന്റ് നടത്തുന്നത്.
രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ മത്സരിക്കുക. എ ഗ്രൂപ്പില്‍ കേരള പോലീസ്, എസ്എടി തിരൂര്‍, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, എഫ്സി തൃശൂര്‍, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്നീ ടീമുകളും, ബി ഗ്രൂപ്പില്‍ എസ്ബിഐ കേരള, ഗോകുലം എഫ്സി, സെന്‍ട്രല്‍ എക്സൈസ്, ക്വാര്‍ട്സ് എഫ്സി,എഫ്സി കേരള ടീമുകളും മത്സരിക്കും.
2014 ലാണ് കെപിഎല്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. ആദ്യത്തെ വര്‍ഷം എഫ്സി എറണാകുളവും, അടുത്ത രണ്ടു വര്‍ഷങ്ങളില്‍ എസ്ബിടി തിരുവനന്തപുരവും, കഴിഞ്ഞ വര്‍ഷം കെഎസ്ഇബിയും ജേതാക്കളായി.
തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തിനു പുറമെ എറണാകുളം ഡോ. അംബേദ്കര്‍ സ്റ്റേഡിയം, പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ട്, തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കുമെന്ന് കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, വൈസ് പ്രസിഡന്റ് കെ.പി. സണ്ണി, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ട്രഷറര്‍ പി. അഷ്റഫ്, കേരള സംസ്ഥാന ടീം മാനേജര്‍ പി.സി.എം. ആസിഫ്, ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ സജീഷ് ബാലന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടീമുകള്‍ക്കുള്ള ജേഴ്സികള്‍ ക്യാപ്റ്റന്മാര്ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: