വിളപ്പില്‍ (തിരുവനന്തപുരം): ചിലപ്പോള്‍ അലറിക്കരയും. പിന്നെ ഭ്രാന്തമായി പൊട്ടിച്ചിരിക്കും. യൗവനത്തിലേക്ക് കാലെടുത്ത് വച്ചപ്പോഴേക്കും മനസ്സിന്റെ താളംതെറ്റിയ രണ്ട് ഹതഭാഗ്യര്‍. വീടിനുള്ളില്‍ ഇരുമ്പു കൂടൊരുക്കിയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണുകളില്‍ ഇരുള്‍മൂടി, വാര്‍ധക്യം തളര്‍ത്തിയ അമ്മയാണ് ഇരുമ്പ് കൂട്ടിനു പുറത്ത് മക്കള്‍ക്ക് കാവല്‍.
വിളപ്പില്‍ശാല പടവന്‍കോട് പണയില്‍ വീട്ടില്‍ ഖദീജബീവി (75)യുടെ ജീവിതം വിധിവിളയാട്ടത്തിന്റെ ബാക്കിപത്രം. മൂത്തമകന് സലീം (52) ഇരുപത്തിമൂന്നാം വയസില്‍ മനോരോഗിയായി. വൈകാതെ ഇളയ മകന് പീരുമുഹമ്മദും (47). കുടുംബത്തിന് താങ്ങായിരുന്നവര്‍ മനോരോഗികളായതോടെ അച്ഛന് ഹൃദയംപൊട്ടി മരിച്ചു. മക്കളുടെ ചികിത്സയ്ക്കും ഏകമകള്‍ അസുറയുടെ വിവാഹത്തിനും കിടപ്പാടം വിറ്റു. പിന്നെ വാടകവീട്ടില്‍. അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ആക്രമണകാരികളാകുന്ന മക്കളുമായി വാടകവീട്ടില്‍ കഴിയുക പ്രയാസമായി. ഖദീജയുടെ അവസ്ഥ മനസിലാക്കി തിരുമല ജുമാമസ്ജിദ് പടവന്കോടില് മൂന്നുസെന്റ് ഭൂമി വാങ്ങി വീട് വച്ചുനല്കി. വീടിനുള്ളില്‍ ഇരുമ്പ് അഴികളുള്ള മുറി തീര്‍ത്ത് അതിനുള്ളിലായി സലീമിന്റെയും പീരുമുഹമ്മദിന്റെയും വാസം.
മക്കള്‍ക്ക് മരുന്നിനും ഭക്ഷണത്തിനും നാട്ടുകാരുടെ കാരുണ്യം മാത്രം ആശ്രയം. ഇതിനിടെ അസുറയെ ഭര്‍ത്താവ് മൊഴിചൊല്ലി. ഇതോടെ മകളുടെയും കുഞ്ഞിന്റെയും സംരക്ഷണവും ഖദീജയുടെ ചുമലില്‍. തൈറോയ്ഡ് രോഗം വകവയ്ക്കാതെ അസുറ വീട്ടുജോലിക്ക് പോയി അമ്മയ്ക്കും സഹോദരങ്ങള്‍ക്കും അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഖദീജയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. കാഴ്ചയില്ലാത്ത അമ്മയെയും ചിത്തഭ്രമം ബാധിച്ച സഹോദരങ്ങളെയും തനിച്ചാക്കി അസുറയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതായി. ഒരു നേരമെങ്കിലും വിശപ്പകറ്റാന്‍ അയല്ക്കാരിലാരെങ്കിലും കനിയണമെന്ന സ്ഥിതിയിലാണിവര്‍. സര്‍ക്കാരില്‍ നിന്ന് ഇതേവരെ സഹായങ്ങളൊന്നും ഇവരെ തേടിയെത്തിയില്ല. വിധവയും വൃദ്ധയും മാനസികരോഗിയുമൊക്കെ ഈ വീട്ടിലുണ്ടായിട്ടും. അര്‍ഹതയുണ്ടായിട്ടും ക്ഷേമ പെന്ഷന് പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: