കീഴാറ്റൂര്‍ (കണ്ണൂര്‍): കൊടിയ വേനല്‍ ചൂട് വകവെയ്ക്കാതെ കര്‍ഷക പോരാട്ടത്തിന് പിന്തുണയുമായി ആയിരങ്ങളെ അണിനിരത്തി പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ബിജെപി കൊടി നാട്ടി, കര്‍ഷക മാര്‍ച്ച് നടത്തി. ഏക്കര്‍ കണക്കിന് വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന പേരില്‍ കര്‍ഷകരക്ഷാ മാര്‍ച്ച് നടന്നത്. പരിപാടിയില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി എന്നിവരടക്കമുള്ളവര്‍ പങ്കെടുത്തു.
നന്ദിഗ്രാമിലെ കര്‍ഷക രക്തം വീണ ഭൂമിയില്‍ നിന്നും കൊണ്ടുവന്ന മണ്ണ് വേദിയില്‍വെച്ച് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ വയല്‍ക്കിളി സമരനായിക നമ്പ്രാടത്ത് ജാനകിക്ക് കൈമാറി. അവര്‍ ജാഥാ നായകനെ പാളത്തൊപ്പിയണിയിച്ചും നെല്‍ക്കറ്റ നല്‍കിയും അനുഗ്രഹിച്ചു യാത്രയാക്കി. സമര നായകന് സുരേഷ് കീഴാറ്റൂര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ജാഥാംഗങ്ങളൊന്നടങ്കം ഭൂമി വന്ദനം നടത്തി കണ്ണൂരിലേക്ക് മാര്‍ച്ചു ചെയ്തു.
ടി.എന്‍. സീമയ്ക്കും ശോഭാ സുരേന്ദ്രനും ഒരുമിച്ച് ആറന്മുളയില് സമരം ചെയ്യാമെങ്കില്‍, ആര്‍എസ്എസിന്റേയും ഡിവൈഎഫ്ഐയുടേയും സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് സമരം ചെയ്യാമെങ്കില്‍ വയല്‍ക്കിളികള്‍ക്കും ചെയ്യാം എന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
വയല്‍ ഏറ്റെടുക്കലിനെതിരെ കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച വയല്‍ക്കിളി കൂട്ടായ്മയ്ക്ക് പിന്തുണയുമായി കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് നടന്ന മാര്‍ച്ചില്‍ സാമൂഹ്യ-സാംസ്കാരിക പരിസ്ഥിതി രംഗത്തെ നിരവധി പ്രമുഖരും ബിജെപി ദേശീയ-സംസ്ഥാന നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും നൂറു കണക്കിന് നാട്ടുകാരും അണിനിരന്നു. മാര്‍ച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന സിപിഎം നേതൃത്വത്തിനും ഭരണകൂടത്തിനുമുളള ശക്തമായ താക്കീതായി.
ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ, ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, ജാഥാനായകന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
മാര്‍ച്ചിന് ധര്‍മ്മശാല, കല്യാശ്ശേരി, കീച്ചേരി, പുതിയതെരു എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. ചുട്ടുപൊളളുന്ന വെയിലില്‍ ദേശീയപാതയിലൂടെ 20 കിലോമീറ്റര്‍ കാല്‍നടയായി നടന്ന മാര്‍ച്ച് രാത്രി സ്റ്റേഡിയം കോര്‍ണറില്‍ പൊതു സമ്മേളനത്തോടെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: