കല്പറ്റ: വയനാട്ടില്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കിയ ഇടപാടില്‍ ഒളിക്യാമറയില്‍ കുടുങ്ങിയ സിപിഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകരയെ നീക്കി. സംഭവത്തെ കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. പാര്‍ട്ടിതല അന്വഷണം പൂര്‍ത്തിയാകുന്നത് വരെ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ. രാജന് എംഎല്‍എ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കും.
സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികതയ്ക്ക് ചേരില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ അറിയിക്കുകയും, കൗണ്‍സില്‍ അത് അംഗീകരിക്കുകയുമായിരുന്നുവെന്നാണ് പാര്‍ട്ടി പറയുന്നത്. ഭൂമിവിവാദം പാര്‍ട്ടിക്കെതിരായ ബോധപൂര്‍വമായ ആക്രമണമാണെന്നും ഇത്തരം അസൂത്രിത അക്രമങ്ങളെ ഗൗരവമായി കാണുമെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വയനാട് ഡെപ്യൂട്ടി കളക്ടര്‍ സോമനാഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വയനാട് കളക്ട്രേറ്റിലെ രണ്ട് റവന്യൂ ഓഫീസുകള്‍ അടച്ചുപൂട്ടി. സംഭവത്തില്‍ സബ് കളക്ടര്‍ അന്വേഷണം നടത്തുമെന്നും, അതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രിയും വയനാട് ജില്ലാ കളക്ടറും പ്രതികരിച്ചു. ഇതിനിടെ, വാര്‍ത്ത പുറത്തുവിട്ട ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ സിപിഐയുടെ യുവജന വിഭാഗം വധഭീഷണി മുഴക്കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: