തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ക്രമവിരുദ്ധ പ്രവേശനത്തിന് സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും. മെഡിക്കല്‍ കൗണ്‍സില്‍ അസാധുവാക്കിയ 180 കുട്ടികളുടെ പ്രവേശനമാണ് ക്രമപ്പെടുത്തിയത്. ഇതു സംബന്ധിച്ച ബില്ല് നിയമസഭയില്‍ പാസാക്കി.
പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ചാണ് ബില്ലിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെതിരെ കോണ്‍ഗ്രസ് അംഗം വി.ടി ബല്‍റാം ക്രമപ്രശ്നം ഉന്നയിച്ചിരുന്നു. ബില്ല് സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നാണ് ബല്‍റാം ആരോപിച്ചത്.
പ്രവേശനത്തെ അനുകൂലിച്ചുള്ള ഓര്‍ഡിനന്‍സിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ബില്ല് പാസാക്കിയത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ ചട്ടം ലംഘിച്ചു നടത്തിയ 135 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: