ന്യൂദല്‍ഹി: ജമ്മുകശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് ഇപ്പോള്‍ സുസ്ഥിരമായെന്നും മാറ്റം വരുത്താനാവില്ലെന്നും സുപ്രീംകോടതി. പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്നും ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് കുമാരി വിജയലക്ഷ്മി ഝാ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പ്രത്യേക പരാമര്‍ശം.
ഹര്‍ജിക്കാരിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 370-ാം വകുപ്പിനെക്കുറിച്ചുള്ള തര്‍ക്കം 2017ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- സന്തോഷ് ഗുപ്ത കേസില്‍ പരിഹരിക്കപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ആദര്‍ശ് കെ ഗോയല്‍, ആര്.എഫ് നരിമാന് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
ജമ്മു കശ്മീരിന് ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് നല്‍കിയത് താല്ക്കാലികമായ പ്രത്യേക പദവിയായിരുന്നു. എന്നാല്‍ ജമ്മുവും കശ്മീരും1957 ല്‍ ലയിച്ചതോടെ ഈ വകുപ്പ് കാലഹരണപ്പെട്ടുവെന്ന് കാണിച്ചാണ് വിജയലക്ഷ്മി ഹര്‍ജി സമര്‍പ്പിച്ചത്. 2017 ലെ സര്‍ഫേസി കേസിലും ജമ്മുവിനുള്ള പ്രത്യേക പദവി നിലനില്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി.
എന്താണ് ആര്‍ട്ടിക്കിള്‍ 370
ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നല്കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് 370ാം. ഭരണഘടനയുടെ 21-ാം ഖണ്ഡം പ്രകാരമാണിത്. പ്രതിരോധം ,വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മുകശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ലെന്നതാണ് ഈ വകുപ്പിന്റെ കാതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: