ന്യൂദല്‍ഹി; പട്ടികജാതി വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ ആദ്യം വെള്ളം ചേര്‍ത്തത് ദളിത് നേതാവെന്ന് അവകാശപ്പെടുന്ന മായാവതി തന്നെ. കഴിഞ്ഞ ദിവസം കോടതിവിധിയുടെ മറവില്‍ യുപിയിലും മറ്റും അക്രമം അഴിച്ചുവിട്ടത് മായാവതിയും അവരുടെ ബിഎസ്പിയുമാണ് എന്നതാണ് വിരോധാഭാസം.
ദളിതര്‍ക്കെതിരായ പരാതി ലഭിച്ചാല്‍ കൃത്യമായി പരിശോധിക്കാതെ തിടുക്കത്തില്‍ അറസ്റ്റും മറ്റു നടപടികളും പാടില്ലെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചത്. നിരപരാധികള്‍ കുടുങ്ങുന്നത് തടയാനാണിത്. എന്നാല്‍ സുപ്രീം കോടതി നിയമത്തില്‍ വെള്ളം ചേര്‍ത്തെന്നും മറ്റുമാരോപിച്ചാണ് ഭാരത് ബന്ദ് നടത്തിയതും അക്രമങ്ങള്‍ അഴിച്ചുവിട്ടതും. അങ്ങനെ തന്ത്രപൂര്‍വ്വം അതും മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു പ്രതിപക്ഷ നീക്കം. സമരത്തിന്റെയും അക്രമങ്ങളുടെയും മുന്‍നിരയില്‍ ബിഎസ്പിക്കാരാണ് ഉണ്ടായിരുന്നതും.
ഈ നിയമത്തില്‍ ആദ്യം വെള്ളം ചേര്‍ത്തത് മായാവതി സര്‍ക്കാര്‍ തന്നെയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്സ്പ്രസും റിപ്പോര്‍ട്ട് ചെയ്തു. നിരപരാധികളെ കുടുക്കാന്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതിനാല്‍ തിടുക്കത്തില്‍ അറസ്റ്റ് വേണ്ടെന്നും കുറഞ്ഞത് രണ്ടു തവണയെങ്കിലും മായാവതി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പരാതി പ്രകാരം പ്രാഥമിക അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം അറസ്റ്റുമതിയെന്നാണ് അന്ന് മുഖ്യമന്ത്രി മായാവതിയുടെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിമാര്‍ ഉത്തരവിട്ടത്.
2007 മെ്യ 20നായിരുന്നു ആദ്യ ഉത്തരവ്. യുപി ചീഫ് സെക്രട്ടറി ശംഭുനാഥാണ് ഉത്തരവിട്ടത്. കൊലപാതകം, മാനഭംഗം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ മാത്രം പട്ടികജാതി വര്‍ഗക്കാര്‍ക്ക് എതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട നിയമം ചുമത്തിയാല്‍ മതി, മറ്റുള്ളവ ഐപിസി പ്രകാരം മാത്രം കേസ് എടുത്താല്‍ മതിയെന്നായിരുന്നു ഇത്. വൈരാഗ്യം തീര്‍ക്കാന്‍ ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ആറു മാസം കഴിഞ്ഞ് അന്നത്തെ ചീഫ് സെക്രട്ടറി പ്രശാന്ത് കുമാറും ഇതേ തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
നിയമത്തിന്റെ ദുരുപയോഗം തടയാന്‍ അന്ന് നിര്‍ദ്ദേശം നല്കിയ മായാവതിയാണ് ഇന്ന് സുപ്രീം കോടതിയുടെ അതേ പോലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ അക്രമം അഴിച്ചുവിടുന്നത്. രാഷ്ട്രീയ പരമായ ലക്ഷ്യമാണ് പിന്നിലെന്ന് ഇതില്‍ നിന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: