ന്യൂദല്‍ഹി: വ്യോമസേന പുതുതായി നൂറു യുദ്ധവിമാനങ്ങള്‍ ഉടന്‍ വാങ്ങും. പോര്‍വിമാനങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുകയാണ് ലക്ഷ്യം. സേന അപേക്ഷ നല്കിയിലുടന് കരാര്‍ ക്ഷണിക്കാനുള്ള നടപടികളും തുടങ്ങും. ഇവയ്ക്ക് 1.25 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അമേരിക്ക, സ്വീഡന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധ വിമാന നിര്മ്മാണക്കമ്പനികളാകും കരാര്‍ സമര്‍പ്പിക്കുക. ഈ മാസം 11ന് ചെന്നൈയില്‍ വിമാനങ്ങള്‍ അടക്കം പ്രതിരോധ ഉപകരണങ്ങളുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. അതിനു മുന്‍പ് വ്യോമസേന കേന്ദ്രത്തിന് അപേക്ഷ നല്‍കും.
ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ ജെറ്റുകള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും ഇന്ത്യ പിന്നീട് അത് റദ്ദാക്കിയിരുന്നു. പഴകി മിഗ് 21, മിഗ് 27 വിമാനങ്ങള്‍ക്കു പകരം പുതിയവ വാങ്ങാനാണ് പദ്ധതി. 2020 ആകുമ്പോഴേക്ക് യുദ്ധവിമാനങ്ങളുടെ 32 സ്ക്വാഡ്രനുകളും ഹെലിക്കോപ്ടറുകളുടെ39 യൂണിറ്റുകളും സജജമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യ ആഭ്യന്തരമായി നിര്‍മ്മിച്ച ലഘുയുദ്ധവിമാനം തേജസ് സേനയില്‍ ഉള്‍പ്പെടുത്തുന്നത് വൈകുന്നതും വലിയ പ്രശ്നമാണ്. 2024 ഓടെ മിഗ് 21, 27 ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ അടങ്ങുന്ന പത്ത് സ്ക്വാഡ്രണുകള്‍ സൈന്യത്തില്‍ നിന്ന് നീക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: