തിരുവനന്തപുരം: ജലസേചന വകുപ്പിന്റെ കൈവശമുള്ള ഭൂമിയുടെ ആസ്തിവിവരപ്പട്ടിക തയ്യാറാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി മാത്യു. ടി. തോമസ് നിയമസഭയില്‍ പറഞ്ഞു. കനാലുകള്‍ക്ക് സമീപമുള്ളവര്‍ക്ക് പട്ടയം നല്‍കണമെന്ന ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുവാനോ സാധൂകരിക്കുവാനോ സര്‍ക്കാറിന് കഴിയില്ല. കൈയ്യേറ്റങ്ങള്‍ പുതിയതായി ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലസേചന വകുപ്പിന്റെ കൈവശമുള്ളതും ജലസേചനവകുപ്പിനോ കേരള വാട്ടര്‍ അതോറിറ്റി അടക്കമുള്ള ജലവിഭവവകുപ്പിന്റെ ഇതര വകുപ്പുകള്‍ക്കോ ഇപ്പോഴോ, ഭാവിയിലോ ഉള്ള ഉപയോഗത്തിന് ആവശ്യമായി വരാന്‍ സാധ്യതയില്ലാത്ത ഭൂമി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉപയോഗത്തിന് വിട്ടു നല്‍കും.
ലൈഫ് മിഷന്റെ ആവശ്യങ്ങള്‍ക്ക് ജലസേചന വകുപ്പിന്റെ ഭൂമി ആവശ്യമായി വരികയാണെങ്കില്‍ നിബന്ധനകള്‍ പാലിച്ച് ഭൂമി നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: