ആലപ്പുഴ: ദേശീയപാത നാലുവരിയായി വികസിപ്പിക്കാനുള്ള സ്ഥലമെടുപ്പു നടപടി ക്രമങ്ങളുടെ ഭാഗമായി തുറവൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള 81.6 കിലോമീറ്റര്‍ ദേശീയപാതയുടെ ഇരുവശങ്ങളിലും ഈ മാസം 15 മുതല്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങും.
ഒരു മാസം കൊണ്ടു കല്ലിടല്‍ നടപടി പൂര്‍ത്തീകരിക്കുമെന്നു അധികൃതര്‍ പറഞ്ഞു. ഓരോ വ്യക്തിയുടെയും കൃത്യമായ അളവിലുള്ള ഭൂമി കണ്ടെത്തി വിജ്ഞാപനം ചെയ്യും. പിന്നീട് നഷ്ടപരിഹാരം നിശ്ചയിച്ചാണു റോഡിനു വേണ്ടിയുള്ള ഭൂമി പൂര്‍ണമായി ഏറ്റെടുക്കുന്നത്.
30 മീറ്ററാണു നിലവിലെ റോഡിന്റെ വിതീ. 15 മീറ്ററാണു അധികമായി ഏറ്റെടുക്കുന്നത്. ഇരുവശത്തു നിന്നും 7.5 മീറ്റര്‍ വീതം എടുക്കുമ്പോള്‍ വീതി 45 മീറ്ററാകും. നിലവിലെ റോഡില്‍ വളവുകളും തിരിവുകളുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് ഇരുപുറവും തുല്യമായി ഏറ്റെടുക്കുമെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നതെങ്കിലും പല സ്ഥലങ്ങളിലും മത നേതൃത്വങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അലൈന്മെന്റില് മാറ്റം വരുത്തിയത് വിവാദമായി.
മാര്‍ച്ച് 31 വരെയായിരുന്നു ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിച്ചിരുന്ന സമയം. 1200 പരാതികളാണു ലഭിച്ചത്. നഷ്ടപരിഹാര തുക സംബന്ധിച്ചുള്ള ആശങ്കകളും മറ്റ് ആക്ഷേപങ്ങളുമാണു കൂടുതലുള്ളത്. ഈ മാസം 10 ന് പരാതികള്‍ ബോധിപ്പിക്കാന്‍ ഡപ്യൂട്ടി കലക്ടര്‍ മുന്‍പാകെ അവസരം നല്‍കും.
സ്ഥലമേറ്റടുക്കല്‍ രൂപരേഖ സംബന്ധിച്ച പരാതികള്‍ ദേശീയപാത അതോറിറ്റിക്കു കൈമാറും. പരാതിയിന്മേലുള്ള അന്തിമ തീരുമാനം അതോറിറ്റിയാകും സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: