അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ടുവെന്ന പ്രചാരണം അടിസ്ഥാന രഹിതം. നിലവില്‍ അന്യസംസ്ഥാന തൊഴിലാളികളായ 40ഓളം പേരെ നിര്‍ത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാവും പകലും അനുസ്യൂതം തുടരുമ്പോഴും, ഇതു തടസ്സപ്പെട്ടുവെന്നും, പുനരാരംഭിച്ചുവെന്നും കാട്ടി കരാറുകാരന് നടത്തുന്ന അടിസ്ഥാന രഹിതമായ പ്രചരണങ്ങള്‍ പ്രാദേശിക തൊഴിലാളികളെ അകറ്റി നിര്‍ത്താനുള്ള തന്ത്രമാണന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രാദേശിക തൊഴിലാളികള്‍ ചെയ്ത ജോലിക്ക് ഒരു മാസം പിന്നിട്ടിട്ടും ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി കൂലിനല്കിയിട്ടില്ലന്ന് കണ്‍സ്ട്രക്ഷന്‍ ജനറല്‍ മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് ബോയ്, ബിഎംഎസ് മേഖലാ സെക്രട്ടറി പി. യശോധരന്, കണ്‍സ്ട്രക്ഷന്‍ മേഖലാ സെക്രട്ടറി വി.ഡി. മോനിയന് എന്നിവര്‍ പറഞ്ഞു. 50 ഓളം യൂണിയന് തൊഴിലാളികള്‍ക്ക് മാര്‍ച്ച് 15 മുതലുള്ള കൂലിയാണ് കരാറുകാരന് നല്‍കാനുള്ളത്. ഇത് ചര്‍ച്ച ചെയ്ത ശേഷം തരാമെന്ന ബാലിശമായ വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്.
എന്നാല്‍ കളക്ട്രേറ്റിലോ, ജില്ലാ ലേബര്‍ ഓഫീസിലോ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണന്നും, തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂലി അടിയന്തിരമായി നല്‍കുന്നതിന് അധികൃതര്‍ തയ്യാറാകണമെന്നും തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: