കേരളത്തിലെ എല്ലാ കത്തോലിക്കാ ഇടവകകളിലും രൂപതകളിലും പതിറ്റാണ്ടുകളായി പുരോഹിതന്മാരും മെത്രാന്മാരും ചെയ്യുന്നത് മാത്രമാണ് മാര്‍ ആലഞ്ചേരി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ചങ്ങനാശ്ശേരിയിലും പാലായിലും ഫരീദാബാദിലും മറ്റിടങ്ങളിലുമെല്ലാം എറണാകുളം ആവര്‍ത്തിക്കാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരുകയില്ല!
കത്തോലിക്കാസഭയില്‍ മാത്രമല്ല, മറ്റെല്ലാ ക്രിസ്തീയ സഭകളിലും വൈദികര്‍ ആത്മീയതയോട് എന്നേ വിടപറഞ്ഞിരിക്കുന്നു. കണക്കില്ലാതെ കാശ് വാരിക്കൂട്ടാവുന്ന വിദ്യാഭ്യാസം, ആശുപത്രി, അനാഥമന്ദിരം, കച്ചവടസമുച്ചയം, റിയല്‍എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളിലാണ് വൈദികര്‍ ഇപ്പോള്‍ വിലസുന്നത്.
മര്യാദ ഇല്ലാത്ത ഏതാനും വൈദികരാണ് മാര്‍ ആലഞ്ചേരിയെ ചോദ്യം ചെയ്യുന്നതത്രേ. മാര്‍ ആലഞ്ചേരി മര്യാദക്കാരനാണോ എന്നത് കാത്തിരുന്നു കാണാം. മര്യാദയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്നില്കുന്ന വര്‍ഗ്ഗം എല്ലാമതങ്ങളിലെയും പുരോഹിതന്മാരാണ്. ആ വാക്ക് അവര്‍ക്കു വഴങ്ങുകയില്ല.
ഭൂമിയിടപാട് നടത്താന്‍ കര്‍ദ്ദിനാളിന് നിയമപരമായ അധികാരമുണ്ട്. വളരെ ശരിയാണത്. ഇന്നുവരെ ആരും അതിന് എതിരു പറഞ്ഞതായി കേട്ടില്ല. അധികാരം പ്രയോഗിച്ച രീതിയും അതിന്റെ പരിണത ഫലങ്ങളുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
കീഴിലുള്ളവര് പറയുന്നിടത്തു കണ്ണടച്ച് ഒപ്പിടുന്ന സഭാദ്ധ്യക്ഷന് ജയിലില്‍ പോകാന്‍ അര്‍ഹനാണ്. അതാണ് അദ്ദേഹത്തിന്റെ കര്‍ത്തവ്യനിര്‍വഹണത്തിന്റെ രീതിയെങ്കില്‍, ഭൂമിയിടപാടിലെ ഏക കുറ്റവാളി കര്‍ദ്ദിനാള്‍ ആലഞ്ചേരി മാത്രമാണെന്ന് പൊതുജനം വിചാരിച്ചെങ്കില്‍ അവരെ പഴിക്കാനാവില്ല.
തെറ്റു ചെയ്തിട്ടുള്ളവര്‍ക്കെതിരെ നടപടിവേണമെന്നുള്ള കാര്യത്തില്‍ ആരും എതിരില്ല. അതുകൊണ്ടാണ് കാര്യങ്ങള്‍ ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്. പക്ഷേ, താല്പര്യങ്ങള് തമ്മിലുള്ള മത്സരം ഒഴിവാക്കാന്‍ ഉന്നത ന്യായാധിപന് മാറിനില്‍ക്കുന്നത് ഉത്തമമായിരിക്കും.
ഭൂമിയിടപാടു മാത്രമല്ല, സ്കൂളുകളും മെഡിക്കല്‍ കോളേജുകളും ആശുപത്രികളും നടത്താനും അവയുടെ പേരില്‍ കൊള്ളനടത്താനും അവകാശവും അധികാരവും കേരളത്തിലെ കത്തോലിക്കാനേതൃത്വത്തിന് ഉണ്ടെന്നുള്ളത് കേരളത്തിലെ കുട്ടികള്‍ക്കുപോലും അറിയാം. ഇതിനുള്ള അധികാരവും അവകാശവും ഇല്ലെങ്കില്‍ വൈദികനായിട്ടെന്തു മെച്ചം!
ഭൂമിയിടപാടില്‍ മാര്‍ ആലഞ്ചേരിയെ കരുതിക്കൂട്ടി പ്രതിയാക്കിയിരിക്കുന്നു എന്ന പരാതിയില്‍ കതിരിനേക്കാള്‍ കൂടുതല്‍ പതിരാണെന്ന് പറയേണ്ടിയിരിക്കുന്നു. അബദ്ധം പറ്റുമ്പോഴും ജാഗ്രത കാണിക്കാത്തപ്പോഴും പ്രതിസ്ഥാനത്തു ചെന്നുപറ്റുന്നത് സാധാരണമാണ്. സഭയുടെ തലവന്‍ എന്ന നിലയില്‍ പാലിക്കേണ്ട ധാര്‍മ്മികതയും വിവേകവും ജാഗ്രതയും മാര്‍ ആലഞ്ചേരി പാലിച്ചില്ല. അതുകൊണ്ട് അദ്ദേഹം സ്വയം പ്രതിസ്ഥാനത്തു പ്രതിഷ്ഠിച്ചു.
മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. കര്‍ത്തവ്യത്തില്‍ വീഴ്ച്ച വരുത്തിയെന്നു ബോധ്യപ്പെട്ടാല്‍ ചിലര്‍ സ്വമേധയാ സ്ഥാനം ഒഴിയാറുണ്ട്. ബെനഡിക്ട് മര്പ്പാപ്പതന്നെ ഉത്തമ ഉദാഹരണം. തങ്ങള്‍ തെറ്റിന് അതീതരാണെന്ന് ചിലര്‍ ധരിച്ചുവച്ചിട്ടുണ്ട്. മാര്‍ ആലഞ്ചേരിയെ അക്കൂട്ടത്തില്പ്പെടുത്തുന്നതില് പിശകില്ല. അങ്ങനെയുള്ളവര്‍ക്ക് മാനസാന്തരമുണ്ടാക്കാന്‍ ശക്തമായ ബാഹ്യസമ്മര്‍ദ്ദം കൂടിയേതീരൂ.
വൈദികരല്ല; വിശ്വാസികളാണ് സഭയുടെ ശക്തി! അതുകൊണ്ട് സഭയുടെ ശക്തികേന്ദ്രമായ വിശ്വാസികളെ തഴഞ്ഞുകൊണ്ടുള്ള കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ പോക്കില്‍ കര്‍ദ്ദിനാളും മെത്രാന്മാരും വൈദികരും അനുഭവിക്കേണ്ടിവരും. മാര്‍ ആലഞ്ചേരിക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതിന്റെ ആരംഭം മാത്രമാണ്.
മലയാറ്റൂരില്‍ കുത്തേറ്റു മരണമടഞ്ഞ വൈദികന്റെവിഷയത്തില് കോട്ടയത്തെ കപ്പൂച്ചിന്‍ സെമിനാരിയിലെ ദൈവശാസ്ത്രാധ്യാപകനായ ഫാ. ജിജോ കുര്യന്റെ പ്രസ്താവം ശ്രദ്ധിക്കുക: ‘സഭ ഒന്ന് പറയും; മറ്റൊന്ന് പ്രവര്‍ത്തിക്കും. ‘ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ‘റേരും നോവേരും’ എന്ന തിരുവെഴുത്ത് സഭാധികാരികള്‍ക്ക് വെറും നേരമ്പോക്കാണ്. അവര്‍ സാമൂഹ്യ നീതിയെപ്പറ്റി വാചാലരാകും. അതിനുശേഷം അദ്ധ്വാനിക്കുന്നവന്റെ വിയര്‍പ്പിന്റെ വിലയില്‍ ഒരുഭാഗം സ്വന്തം കീശയിലാക്കും. സഭയുടെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന മാലാഖമാര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ സമൃദ്ധമായി പ്രതിഫലം കിട്ടുമെന്നാണ് സഭയുടെ വാഗ്ദാനം. യേശുവില്‍ വിശ്വാസവും കീശയില്‍ ആശ്വാസവുമായി അവര്‍ ഉല്ലസിച്ചും ഉന്മാദിച്ചും വിലസുന്നു. വടക്കനച്ചന്റെ ‘എന്റെ കുതിപ്പും കിതപ്പും’ വായിച്ചാല്‍ എല്ലാം വിശദമാകും.
ഭൂമിയിടപാടില്‍ സഭയ്ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനുപരിയായി വഞ്ചന, വിശ്വാസവഞ്ചന, നികുതിവെട്ടിപ്പ്, ഒളിച്ചുകളി എന്നിങ്ങനെ പലകാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അന്വേഷിക്കേണ്ടിയിരിക്കുന്നു. പള്ളിയെ പേടിച്ചിട്ടായിരിക്കാം അന്വേഷണക്കാര്യത്തില്‍ സര്‍ക്കാരിന് മടിയുള്ളതായി തോന്നുന്നു. കോടതി അക്കാര്യം എടുത്തു പറയുകയുണ്ടായി. കോടതിവിധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നു പറയുന്നു. വിധി അംഗീകരിച്ചില്ലെങ്കില്‍ കോടതിക്ക് മാനക്കേടില്ല. അംഗീകരിക്കാത്തവരെ കൈകാര്യം ചെയ്യുവാനും കോടതിക്ക് കരുത്തുണ്ട്.
പണ്ടുകാലത്തെ ചില പാപ്പമാര്‍ക്ക് പട്ടാളമുണ്ടായിരുന്നു, രാജ്യഭരണമുണ്ടായിരുന്നു, കോടതികളുണ്ടായിരുന്നു. അവയെല്ലാം പഴയകഥകള്‍. ഇന്നത്തെ മാര്‍പ്പാപ്പ നൂറേക്കറിന്റെ ഉടമയാണ്. കേരളത്തിലെ മിക്ക മെത്രാന്മാരും മാര്‍പ്പാപ്പയെ വെല്ലുന്ന ജന്മിമാരാണ്. അതിനു പുറമെ കുരിശുനാട്ടി കാടു കയ്യേറാന്‍ വിശ്വാസികളെ ഇളക്കിവിടുന്നു. അവര്‍ വസിക്കുന്നത് ബ്രഹ്മാണ്ഡമായ അരമനകളില്‍. സഞ്ചരിക്കുന്നത് ചലിക്കുന്ന കൊട്ടാരങ്ങളില്‍. കൂട്ടുകെട്ട് കോടിപതികളുമായി. വിദേശയാത്ര അവര്‍ക്കു ഹരമാണ്. ഫസ്റ്റ്ക്ളാസില്‍ മാത്രമേ പറക്കുകയുള്ളൂ. മോതിരം മുത്തണമെന്നത് നിര്‍ബന്ധമാണ്. മോതിരക്കൈ എപ്പോഴും ആറിഞ്ചു മുന്നില്‍ പിടിച്ചിരിക്കും പള്ളിക്ക് കാശു കൊടുക്കുന്നതില്‍ വിശ്വാസപ്പറ്റങ്ങള്ക്കു പിശുക്കില്ല. പിന്നെ തങ്ങള്‍ എന്തിനു പിശുക്കണം. വിദേശ യാത്രക്ക് മറ്റിടയന്മാര്‍ക്കു മാതൃക, മാര്‍ ആലഞ്ചേരി തന്നെ!
മാര്ട്ടിന് ലൂഥറിന്റെ മതനവീകരണ വിപ്ലവത്തെ പ്രധിരോധിക്കുന്നതിനു പ്രാരംഭമായി പോള്‍ മൂന്നാമന് മാര്‍പ്പാപ്പ, 1545-ല്‍, ലാറ്ററന്‍ നഗരത്തില്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. ‘ദൈവം എനിക്ക് പാപ്പാ സ്ഥാനം നല്‍കിയിരിക്കുന്നത് സുഖിക്കാനാണ്; ഞാന്‍ സുഖിക്കട്ടെ!’ ഇതായിരുന്നു സൂനഹദോസില്‍ അദ്ദേഹം നടത്തിയ ആദ്യ പ്രസ്താവന. സഭയ്ക്കുള്ളില്‍ മാറ്റങ്ങള്‍ ആവാം; പക്ഷേ എന്നെ തൊട്ടു കളിക്കേണ്ട എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നും എല്ലായിടത്തും സഭാധികാരികളുടെ മനോഭാവം ഇതാണെന്നുള്ള കാര്യം ആട്ടിന്പറ്റങ്ങള് അറിഞ്ഞിരിക്കണം.
ബാലപീഡകരായ പുരോഹിതരെ പരിപാലിച്ചതിന് അമേരിക്കയിലെ ബോസ്റ്റണ്‍ കര്‍ദിനാളിനെ വിശ്വാസികള്‍ പമ്പ കടത്തി. കര്‍ദിനാള്‍ ‘ലോ’ക്ക് ബോസ്റ്റണ്‍ വിടേണ്ടിവന്നത് വിശ്വാസികളുടെ സമ്മര്‍ദ്ദവും നേര്ച്ചപ്പെട്ടിയില് കാശ് വീഴാത്തതുമൂലവുമായിരുന്നു. അതിസമ്പന്നമായിരുന്ന അതിരൂപതയെ പാപ്പരാക്കുന്നതിനും അത് കാരണമായി. മേല്പറഞ്ഞതെല്ലാം ആലഞ്ചേരിക്ക് അറിയാവുന്ന കാര്യങ്ങളാണ്.
സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ, സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, അനാഥശാലകള്‍ എന്നിവയില്‍ നടക്കുന്ന കള്ളക്കച്ചവടം, കവര്‍ച്ച, അനാശാസ്യങ്ങള്‍, എന്നിവക്ക് വൈദേശികമായ കാനോന്‍ നിയമം കൂട്ടുനില്ക്കുന്നെങ്കില് അതിന് തടയിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
തെണ്ടപ്പണംകൊണ്ടു പത്രം നടത്താന്‍ നാണമില്ലാത്തവരാണ് കേരള കത്തോലിക്കാസഭയെ നയിക്കുന്നത്. തൃശൂര്‍ മെത്രാന്റെയും ഇടുക്കി മെത്രാന്റെയും ഇടുങ്ങിയ മനസ്സുകളില്‍ ഉദിക്കുന്ന ആശയങ്ങള്‍ വിളിച്ചുകൂവുന്നത് വിശ്വാസികളെ നാണംകെടുത്തുന്നത് അവര്‍ കൂട്ടാക്കുന്നില്ല.
ക്ഷമയുടെയും ത്യാഗത്തിന്റെയും നോമ്പു കാലവുമായി ഈ ലേഖകന്‍ 70 വര്‍ഷക്കാലത്തെ പരിചയമുണ്ട്. നോമ്പു കാലത്തു തട്ടിപ്പും വെട്ടിപ്പും ആരെങ്കിലും നടത്തിയാല്‍ കണ്ണടക്കവും നാവടക്കവും പാലിക്കണമെന്ന് ‘വേദപാഠമമ്മ’ പഠിപ്പിച്ചിട്ടില്ല. ആരുകല്‍പിച്ചാലും ചെവിക്കൊള്ളാന്‍ തീരുമാനിച്ചിട്ടുമില്ല!
പ്രതികരിക്കാൻ ഇവിടെ എഴുതുക: