തിരുവഞ്ചൂര്‍: കരിക്കോട്ടുമൂല പാടശേഖരത്തില്‍ ഇന്ന് കൊയ്ത്ത് ഉത്സവം.അമ്പത് ഏക്കര്‍ പാടശേഖരത്തിലാണ് ഇന്ന് കൊയ്ത്ത് ആരംഭിക്കുന്നത്.
ഇതുവരെയും ഈ പാടശേഖരം തരിശ് ഇട്ടിട്ടില്ല. 30 ഓളം കര്‍ഷകര്‍ വര്‍ഷങ്ങളായി ഇവിടെ നെല്‍ കൃഷി ചെയ്യുന്നു.കൂടുതലും പരമ്പരാഗതമായി നെല്‍ കൃഷി ചെയ്യുന്നവരാണ്.6 പേര് ഭൂമി പാട്ടത്തിനെടുത്തും ബാക്കിയുള്ളവര്‍ സ്വന്തം സ്ഥലത്തുമാണ് കൃഷി ചെയ്യുന്നത്. എത്ര നഷ്ടം സംഭവിച്ചാലും കൃഷി ചെയ്യുന്നത് ഒരു വ്രതമായി കാണുന്നവരാണ് ഈ കര്‍ഷകര്‍. 39 വയസ്സുള്ള മഠത്തിപ്പറമ്പില്‍ രാജി മുതല്‍ 80 വയസ്സുള്ള പത്മവിലാസം എ.ആര്. രാമചന്ദ്രന് നായര്‍ വരെ ഇവിടെ കൃഷി ഇറക്കുന്നു. തലമുറകളുടെ തുടര്‍ച്ചയാണ് ഈ കര്‍ഷക കൂട്ടായ്മക്കുള്ളത്.
പാടത്ത്് വിതച്ചത് ഉമ എന്ന നെല്ലിനമാണ്. വിളവെടുക്കാന്‍ 120 ദിവസമാണ് വേണ്ടത്.13 ടണ്‍ നെല്ല് ഓരോ വര്‍ഷവും ഈ പാടത്തു നിന്നും കയറിപ്പോകുന്നു.ചില വര്‍ഷം കര്‍ഷകര്‍ക്ക് നഷ്ടം വരും. വെള്ളം കിട്ടാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നമെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണ 50 എച്ചപിയുടെ മോട്ടോര്‍ ഉപയോഗിച്ച് മുതിരക്കുന്നേല് തോട്ടില്‍ നിന്നാണ് വെള്ളം എത്തിച്ചത്. ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായം ഇതിനുണ്ടയായിരുന്നു. ഉദ്യോഗസ്ഥരായ ഡോ: കെ.ജി.ജോര്‍ജ്, ആര്.സുശീലാ ദേവി, എസ്. അനിതാകുമാരി എന്നിവര്‍ കൃഷിക്ക് ആവശ്യമായ പ്രോത്സാഹനം തന്നതായി കര്‍ഷകര്‍ പറഞ്ഞു. പരാതിയും പരിഭവവും ഇല്ലാതെ കാര്‍ഷികവൃത്തിയെ സ്നേഹിക്കുന്ന ഈ കര്‍ഷക കൂട്ടായ്മ പാടം തരിശിടുന്നവര്‍ക്ക് മാതൃകയാവുകയാണ്.കൊയ്ത്ത് ഉത്സവം ഇന്ന് രാവിലെ 11ന് മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി കരിമ്പന്നൂര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: