തിരുവനന്തപുരം: നാട്ടുകാരായ ലത്തീന്‍ കത്തോലിക്കരുടെ ജീവിതം മെച്ചപ്പെടുത്താനും അവരുടെ മതപരവും ധാര്‍മ്മികവുമായ ഉയര്‍ച്ചയ്ക്കുമായി ഇഷ്ടദാനം ചെയ്ത ആറ്റിപ്ര വില്ലേജിലെ 85.5 സെന്റ് ഭൂമി ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു. വേളിയിലെ ലോപ്പസ് കുടുംബാംഗം, അമേരിക്കയിലെ വെര്‍ജീനിയയില്‍ താമസിക്കുന്ന ജോസഫ് ലോപ്പസാണ് ഭൂമി തിരിച്ചുനല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ഇതുസംബന്ധിച്ച് തിരുവനന്തപുരം മുനിസിഫ് കോടതിയില്‍ ഒഎസ് 433/2017 നമ്പരായി കേസും നല്‍കിയിട്ടുണ്ട്. വസ്തുവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. ജോസഫ് ലോപ്പസിന്റെ അച്ഛനും അമ്മയ്ക്കുമായി കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 904/1950 നമ്പരായി വിലയാധാരപ്രകാരം ലഭിച്ചതാണ് ആറ്റിപ്ര വില്ലേജിലെ സര്‍വ്വേ നമ്പര്‍ 2410 ഉള്‍പ്പെട്ട 1.73 ഏക്കര്‍ ഭൂമി. ഇതാണ് ജോസഫ് ലോപ്പസിന് ലഭിച്ചത്. ആ സമയം ഇദ്ദേഹം മലേഷ്യയില്‍ എസ്റ്റേറ്റ് മാനേജരായിരുന്നു. ഭൂമി ഉള്‍പ്പെട്ട പ്രദേശത്തെ ജനങ്ങളുടെ ജീവിതം മെച്ചമാക്കാന്‍ ഭൂമി ലാറ്റിന്‍ കാത്തോലിക്ക രൂപതയ്ക്ക് കൈമാറി. ഇതിന് പവര്‍ ഓഫ് അറ്റോര്‍ണിയായി അമ്മയെ ചുമതലപ്പെടുത്തി.
തുടര്‍ന്ന് 1,40,000 രൂപ മതിപ്പുവില കാണിച്ച് 1993ല്‍ ഡോ. സൂസൈപാക്യത്തിന്റെ പേരില്‍ ഭൂമി ഇഷ്ടദാനമായി നല്കി. എന്നാല്‍ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി 1998ല്‍ ഭൂമിക്ക് 1,90,000 രൂപ മതിപ്പ് വില കാണിച്ച് കഴക്കൂട്ടം വലിയകുളത്തെ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിന്റെ ഒബ്ലിക് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കൈമാറി,
ഇഷ്ടദാന വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഭൂമി സ്വാഭാവികമായി ഉടമസ്ഥനു തന്നെ ലഭിക്കും. വിവരമറിഞ്ഞ ലോപ്പസ് ഭൂമി തിരികെ നല്കാന് ആര്‍ച്ച് ബിഷപ്പിനോടും കോണ്‍വെന്റ് അധികൃതരോടും ആവശ്യപ്പെട്ടു. ഇവര്‍ വിസമ്മതിച്ചു. പലതവണ ശ്രമിച്ചിട്ടും ആര്‍ച്ച് ബിഷപ്പ് ഇദ്ദേഹത്തെ കാണാന്‍ പോലും തയ്യാറായില്ല. തുടര്‍ന്നാണ് താന്‍ കോടതിയെ സമീപിച്ചതെന്ന് ജോസഫ് ലോപ്പസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: