ഗോള്‍ഡ് കോസ്റ്റ്:യുവത്വത്തിന്റെ കായികക്കരുത്തും ആധുനിക സാങ്കേതികതയുടെ വിസ്മയങ്ങളും ഓസ്ട്രേലിയന്‍ ഗോത്രപാരമ്പര്യ തനിമയും സമന്വയിച്ചപ്പോള്‍ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗോള്ഡ്കോസ്റ്റില് ഉജ്ജ്വല തുടക്കം. ചാള്‍സ് രാജകുമാരന് ഭാര്യ കാമില എന്നിവരാണ് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ലോക ഹര്‍ഡില്‍സ് ചാമ്പ്യന്‍ സാലി പിയേഴ്സണ്‍ ചാള്‍സ് രാജകുമാരന് ദീപശിഖ കൈമാറിയപ്പോള്‍ ഹോക്കിയിലെ ഇതിഹാസ താരം മാര്‍ക്ക് നോവല്‍സ് ഗോള്‍ഡ് കോസ്റ്റില്‍ ഓസ്ട്രേലിയന്‍ പതാകയേന്തി.
പ്രകാശം ചിത്രം വരച്ച കലാപ്രകടനത്തിലൂടെ കാണികളെ അത്ഭുത ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് അരങ്ങേറിയത്. ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരവുമായ പി.വി. സിന്ധുവാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. പരമ്പരാഗത വേഷത്തില്‍ മാര്‍ച്ച് പാസ്റ്റിനിറങ്ങാറുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ പാശ്ചാത്യ വേഷമായ സ്യൂട്ടണിഞ്ഞാണ് എത്തിയത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച സ്കോട്ട്ലന്ഡാണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യം അണിനിരന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ബംഗ്ലാദേശിന് പിന്നിലായാണ് 218 അംഗ ഇന്ത്യന്‍ സംഘമെത്തിയത്. കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളും ആശ്രിത രാജ്യങ്ങളും ഉള്‍പ്പടെ 71 ടീമുകളാണ് ഗോള്‍ഡ് കോസ്റ്റില്‍ ഏറ്റുമുട്ടുക. 19 കായിക ഇനങ്ങളിലായി 275 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ അയ്യായിരത്തോളം പേരാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്.
കഴിഞ്ഞ തവണ ഗ്ലാസ്കോയില്‍ നടന്ന ഗെയിംസില്‍ 64 മെഡലുകള്‍ വാരിക്കൂട്ടി ആറാം സ്ഥാനത്തെത്തിയ ഇന്ത്യ ഇക്കുറിയും ആത്മവിശ്വാസത്തിലാണ്. സുവര്‍ണ്ണ തീരത്ത് നിന്ന് സ്വര്‍ണ്ണം വാരാമെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പറന്നിറങ്ങിയത്. ബാഡ്മിന്റന്‍, ഗുസ്തി, ബോക്സിങ്, ഷൂട്ടിങ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണു പ്രതീക്ഷയേറെയും.
പ്രതീക്ഷയോടെ ഇന്ത്യ
ഗോള്‍ഡ്കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യദിനം 19 സ്വര്‍ണ്ണം തീരുമാനിക്കും. സൈക്ലിങ്, ജിംനാസ്റ്റിക്സ്, നീന്തല്‍, ട്രയാത്ത്ലണ്, ഭാരോദ്വഹനം എന്നിവയിലാണ് ഇന്നത്തെ സ്വര്‍ണ്ണമെഡലുകള്‍.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ഉറപ്പിച്ച് കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ഭാരോദ്വഹനത്തിലാണ് പ്രതീക്ഷകള്‍. വനിതകളുടെ 48 കി.ഗ്രാം വിഭാഗത്തില്‍ സായ്കോം മീരാബായ് ചാനുവിലൂടെ മെഡല്‍ നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്. 2014ലെ ഗ്ലാസ്കോ മീറ്റില്‍ വെള്ളിയും കഴിഞ്ഞ വര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നേടിയതാരമാണ് മീരാബായ് ചാനു.പുരുഷന്മാരുടെ 56 കി.ഗ്രാം വിഭാഗത്തില്‍ ഗുരുരാജയും 62 കി.ഗ്രാമില്‍ രാജാ മുത്തുപാണ്ടിയും മെഡല്‍ പ്രതീക്ഷയോടെ ഇറങ്ങും. ജിംനാസ്റ്റിക്സിലും ഇന്ത്യ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.
ആശിഷ്കുമാര്‍, രാകേഷ് പത്ര, യോഗേശ്വര്‍ സിങ് എന്നിവരടങ്ങുന്ന ടീം പുരുഷന്മാരുടെ ആര്‍ട്ടിസ്റ്റിക് ടീം ഓള് റൗണ്ട് വിഭാഗത്തിലാണ് മത്സരിക്കുക. സൈക്ലിങ്ങിലും ഇന്ത്യ ഇറങ്ങും. പുരുഷന്മാരുടെ ടീം സ്പ്രിന്റില്‍ സഹില്‍ കുമാര്‍, സനുരാജ് സനന്ദരാജ്, രഞ്ജിത് സിങ്, വനിതകളുടെ ടീം സ്പ്രിന്റില്‍ ദിബോറ ഹെറോള്‍ഡ്, അലീന റെജി എന്നിവരും ടീം പെര്‍സ്യൂട്ടില്‍ ദിബോറ, അമൃത രഘുനാഥ്, സൊനാലി, മനോരമ ദേവി എന്നിവരും ഇന്ന് വെലോഡ്രാമില്‍ മത്സരിക്കാനിറങ്ങും. പുരുഷ ബാസ്ക്കറ്റ്ബോളില്‍ ഇന്ത്യ കാമറൂണിനെയും വനിതകള്‍ ജമൈക്കയെയും ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനത്തില്‍ ശ്രീലങ്കയെയും പാക്കിസ്ഥാനെയും നേരിടും. വനിതാ ഹോക്കിയില്‍ വെയ്ല്‍സാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: