കൊല്‍ക്കത്ത : പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകർ അക്രമങ്ങൾ അഴിച്ചുവിടുന്നു. കഴിഞ്ഞ ദിവസമുണ്ടായ ടി എം സി പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. റാണിബന്ദിലുണ്ടായ പ്രക്ഷോഭത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് അജിത്ത് മുര്‍മുവാണ് മരണപ്പെട്ടത്.
സമാധാനാന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ആഹ്വാനം ചെയ്യുമ്പോഴാണ് തൃണമൂൽ അക്രമവുമായി രംഗത്തിറങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ വച്ചും ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റ ശ്രമമുണ്ടായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ആരംഭിച്ചിരുന്നു.
ബംഗാളില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതു കണക്കിലെടുത്ത് ബിജെപി നേതാക്കള്‍ ഇലക്ഷന് കമ്മീഷനുമായി ചര്‍ച്ച നടത്തി. ജനങ്ങള്‍ക്ക് ഭയാശങ്കകളില്ലാതെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കണമെന്നുള്ള ആവശ്യം മുന്‍ നിര്‍ത്തി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് മുകുള്‍ റോയി പറഞ്ഞു. ബിജെപി ഒരിക്കലും തെരഞ്ഞെടുപ്പുകളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ രക്തരൂക്ഷിതമാണ്, അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നവരെ അക്രമിക്കുന്നു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു. ബംഗാളില്‍ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതിനായാണ് മമത ബാനര്‍ജി നേതൃത്വം നല്കുന്ന തൃണമൂല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ തൃണമൂൽ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് നടത്തിയ അക്രമത്തിനിടയില്‍ അകപ്പെട്ട് ബമ്മാന്ഗ്രം ഗ്രാമത്തില്‍ റിസ്വന്പൂര് റഹ്മാന് എന്ന യുവാവും കൊല്ലപ്പെട്ടത്. ഇയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്പ്പെട്ടിട്ടില്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: