ന്യൂദൽഹി: വംശനാശത്തിന്റെ വക്കിലത്തെിയ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടന് സൽമാൻ ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ. രാജസ്ഥാനിലെ ജോധ്പുര്‍ വിചാരണ കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദേവ് കുമാര്‍ ഖത്രിയാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ മറ്റ് പ്രതികളായ സെയിഫ് അലി ഖാന്, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ വെറുതെ വിട്ടു.
വിധി വന്നയുടന്‍ തന്നെ സല്മാന് ഖാനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് കേസില്‍ സല്മാന് ഖാനെതിരെ ശിക്ഷ വരുന്നത്. 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജോധ്പുരിലെ കണ്‍കാണി വില്ലേജില്‍ രണ്ടു കൃഷ്ണമൃഗങ്ങളെ സല്മാന് ഖാന് വേട്ടയാടി കൊലപ്പെടുത്തിയെന്നാണ് കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് സല്മാന് ജോധ്പുരിലെത്തിയത്. വന്യമൃഗ സംരക്ഷണനിയമപ്രകാരം ആറുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
1972ലെ വനം-വന്യജീവി നിയമ പ്രകാരം സംരക്ഷിത വനമേഖലയില്‍ അനധികൃതമായി അതിക്രമിച്ചു കടന്നു, വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാത്ത ആയുധം ഉപയോഗിച്ച് വേട്ടയാടി എന്നീ കുറ്റങ്ങളാണ് സല്‍മാനെതിരെ വിചാരണ കോടതി കണ്ടെത്തിയത്. സല്മാന് തന്നെയാണ് കൃഷ്ണമൃഗത്തിന് നേരെ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തെന്ന പ്രോസിക്യൂഷന് വാദം വിചാരണ കോടതി അംഗീകരിച്ചു.
നാലു പേര് സഹയാത്രികരായ ജിപ്സി സല്‍മാനാണ് ഓടിച്ചിരുന്നത്. കൃഷ്ണമൃഗത്തെ കണ്ടയുടന്‍ സല്മാന് വാഹനം നിര്‍ത്തുകയും കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തെന്ന് പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍, പട്ടിയുടെ കടിയേറ്റ് കുഴിയില്‍ വീണാണ് കൃഷ്ണമൃഗം ചത്തതെന്ന് സല്‍മാന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയത്. കൂട്ടുപ്രതികള്‍ക്കെതിരെ കുറ്റകൃറ്റം ചെയ്യാന്‍ സംഘടിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാല്‍, പ്രോസിക്യൂഷന് വാദം തള്ളിയ കോടതി ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ തെളിവില്ലെന്ന് വ്യക്തമാക്കി.
സല്മാന് അടക്കം മുഴുവന്‍ പ്രതികളുടെ വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. സല്മാന് വേണ്ടി അഭിഭാഷകന് എച്ച്.എം സരസ്വത് ഹാജരായി. ലൈസന്‍സ് ഇല്ലാത്ത ആയുധം കൈവശം വെച്ച കേസില്‍ സല്‍മാനെ മറ്റൊരു കോടതി നേരത്തെ വെറുതെവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: