കൊച്ചി: കരുണ മെഡിക്കല്‍ കോളെജിനു വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയ സംസ്ഥാന സര്‍ക്കാറിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കാന്‍ ബിജെപി. കോടികളുടെ അഴിമതി നടന്ന ഈ ഇടപാടിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
അഞ്ചരക്കണ്ടി, കരുണ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനേറ്റ തിരിച്ചടിയാണ്. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. കോളേജിന് അനുമതി കിട്ടിയതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്, കുമ്മനം പ്രസ്താവിച്ചു.
അര്‍ഹതയില്ലാത്ത കോളേജിന് അനുമതി കിട്ടിയതിന് പിന്നില്‍, വി.എസ് .അച്യുതാനന്ദന് സര്‍ക്കാരിലെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ ഇടപെടലാണ്. ഏഷ്യയിലെ ഏറ്റവും വലിയ കറുപ്പത്തോട്ടം വെട്ടിത്തെളിച്ചാണ് മെഡിക്കല്‍ കോളേജ് പണിതത്. ഇതിനെതിരെ വിജിലന്‍സ് കേസ് നിലവിലുള്ളപ്പോഴാണ് റവന്യു തര്‍ക്കമുള്ള ഭൂമിയില്‍ കോളേജ് പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അന്നത്തെ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതിയുടെ ഇടപെടലാണ് കോളേജിന് അനുമതി കിട്ടാന്‍ കാരണമായത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരും കൂട്ടു നിന്നിട്ടുണ്ട്. അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രത്തിന് വ്യാജ രേഖയാണ് നല്‍കിയത്. ഇത് സംബന്ധിച്ച രേഖകള്‍ വിഎസ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ മുന്‍പ് കത്തിച്ചു കളയുകയാണ് ഉണ്ടായത്. കത്തിച്ചു കളയുന്ന രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കണമെന്ന നിയമമുള്ളപ്പോഴാണ് സര്‍ക്കാര്‍ ഈ ക്രമക്കേട് നടത്തിയത്. ഇത് വ്യാജരേഖാ നിര്‍മ്മാണം പുറത്തറിയാതിരിക്കാനാണ്, കുമ്മനം പറഞ്ഞു.
പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തിലാണ് ഈ മെഡിക്കല്‍ കോളേജ് ഉള്ളത്. ഇതിന് പിന്നിലെ അഴിമതിയില്‍ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ട്. അതിനാല്‍ കോളേജിന് അനുമതി നല്‍കാനുണ്ടായ സാഹചര്യത്തെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കും, പ്രസ്താവന വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: