ആദര്‍ശത്തിന്റെ മികവു മാത്രമല്ല, മികവാര്‍ന്ന ആദര്‍ശത്തെ പ്രായോഗികതലത്തിലാക്കാന് സര്‍വ്വവും സമര്‍പ്പിച്ച പ്രവര്‍ത്തകനിരയാണ് ബിഎംഎസ്സിനെ അത്യുജ്ജ്വലമായൊരു പ്രസ്ഥാനമാക്കി മാറ്റിയത്. മികവുറ്റ ആദര്‍ശവും പ്രവര്‍ത്തകരും ബിഎംഎസ്സിനെ വേറിട്ട പ്രസ്ഥാനമാക്കി മാറ്റി.
ഒരുകാലത്ത് സമൂഹം ഭയപ്പാടോടുകൂടി കണ്ടിരുന്ന ഒരു വിഭാഗം തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനും, അവര്‍ ഭയപ്പെടേണ്ടിവരില്ല, മറിച്ച് സമാജത്തിന്റെ ഭാഗമാണെന്നു ബോധ്യപ്പെടുത്താനും ബിഎംഎസ് വഹിച്ച പങ്ക് വളരെ വലുതാണ്. അച്ഛന് വരുന്നുവെന്നമ്മ പറഞ്ഞാല്‍ വാതില്‍പ്പാളികളുടെ പിന്നാമ്പുറങ്ങളിലേക്കോടിയൊളിച്ചിരുന്ന മക്കള്‍, അച്ഛന് കൊണ്ടുവരുന്ന മിഠായിപ്പൊതിയും കാത്തു നില്ക്കും വിധം ഗൃഹാന്തരീക്ഷത്തില്‍ മാറ്റം വരുത്താനും ബിഎംഎസ്സിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ ആഹ്ലാദകരവും അഭിമാനകരവുമാണ്.
പടിപടിയായി ബിഎംഎസ് വളരുകയാണ്. ഓരോഹൃദയത്തുടിപ്പിലും അതു വളരുന്നു. കേരളത്തിലെ 14 ജില്ലകളിലും സ്വന്തം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റികള്‍. കേരളത്തിലെ ആകെ പഞ്ചായത്തുകള്‍ 978. അതില്‍ 968 പഞ്ചായത്തുകളിലും 50 വര്‍ഷംകൊണ്ട് ബിഎംഎസ് പ്രവര്‍ത്തനം എത്തിയിരിക്കുന്നു. കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും എല്ലാ മുനിസിപ്പാലിറ്റികളിലുമായി ബിഎംഎസ് ഇന്ന് നിറസാന്നിദ്ധ്യമാണ്. വ്യവസായ മേഖലയിലും സംഘടിത-അസംഘടിതമേഖലയിലും ബിഎംഎസ് ഒരുപോലെ വളര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍വ്വീസ് മേഖലയിലും ബാങ്കിങ് രംഗത്തും ശക്തമാണ്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മേഖലയില്‍ എന്‍ജിഒ സംഘും നിര്‍ണ്ണായക ശക്തിയാണ്.
ഇന്ന് ബിഎംഎസ്സിന്റെ ശബ്ദം ആധികാരികമാണ്. ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ അവസാനവാക്കെന്നവണ്ണം ആധികാരികമായിക്കഴിഞ്ഞു.
ബിഎംഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്
അന്തരിച്ച പി. ടി. റാവു ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അന്നത്തെ സംഘടനാ സെക്രട്ടറിയായിരുന്ന കെ. ഗംഗാധരന്റെ നേതൃത്വത്തിലുള്ള വാഹന പ്രചാരണജാഥ നയിച്ച് തിരുവനന്തപുരത്തെത്തി മുഖ്യ മന്ത്രിക്ക് വിപുലമായ അവകാശ പത്രിക നല്കുകയുണ്ടായി. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കണമെന്നും അടച്ചുപൂട്ടപ്പെട്ട വ്യവസായങ്ങള്‍ തുറന്നുപ്രവര്ത്തിക്കണമെന്നുമായിരുന്നു പത്രികയിലൂടെ ബിഎംഎസ് ആവശ്യപ്പെട്ടത്. ഓരോ കാലത്തും സര്‍ക്കാരിന് ഇത്തരം നിവേദനങ്ങള്‍ ബിഎംഎസ് കൊടുക്കുന്നു. 1991 മുതലുള്ള കേന്ദ്രസര്‍ക്കാരിന്റെ തുറന്നവാതില്‍ നയത്തിനെതിരെ അതിശക്തമായ നിലപാടാണ് ബിഎംഎസ് സ്വീകരിച്ചു പോന്നിട്ടുള്ളത്. രാജ്യത്തു തുടരുന്ന ഉദാരവത്കരണ നയത്തിനെതിരെയും, തൊഴില്‍ നിയമ പരിഷ്കരണങ്ങള്‍ക്കെതിരെയും ബിഎംഎസ് സന്ധിയില്ലാത്ത സമരത്തിലാണ്.
രാഷ്ട്രീയ പുനരുത്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ബിഎംഎസ് എന്ന ഭാരതീയ മസ്ദൂര്‍ സംഘം രൂപംകൊണ്ടത്. രാഷ്ട്രഹിതത്തിന്റെ നാലതിരുകള്‍ക്കുള്ളിലാണ് തൊഴിലാളി താല്‍പ്പര്യങ്ങള്‍ എന്നതാണ് ബിഎംഎസിന്റെ കാഴ്ചപ്പാട്. വിശുദ്ധ രാഷ്ട്രത്തിന്റെയും ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമൂലം അത് സഹജമായും, തൊഴിലാളികള്‍ക്കുവേണ്ടി തൊഴിലാളികള്‍ നടത്തുന്ന തൊഴിലാളികളുടെ പ്രസ്ഥാനമാകുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദം, രാഷ്ട്രീയ കക്ഷികളുടെ സ്വാധീനം, വ്യക്തിപരമായ നേതൃത്വകാംക്ഷ, വൈദേശിക വിചാരധാര എന്നിവയുടെ പ്രഭാവത്തില്‍ നിന്ന് വിമുക്തമായ ഭാരതീയ സംസ്കൃതി, പാരമ്പര്യം, സാമ്പത്തിക ദര്‍ശനം, പ്രതിഭ എന്നിവയെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബിഎംഎസ്.
ബിഎംഎസ് വര്ഗ്ഗസങ്കല്പത്തെ അംഗീകരിക്കുന്നില്ല. എല്ലാവരും ഭാരത മാതാവിന്റെ സന്താനങ്ങളാണെന്നും, അതിനാല്‍ വര്‍ഗ്ഗസംഘര്‍ഷമല്ല, അന്യായം, ശോഷണം, അസമത്വം എന്നിവയ്ക്കെതിരെയായ സംഘര്‍ഷമാണ് വേണ്ടത് എന്നും അത് വിശ്വസിക്കുന്നു. വര്‍ഗ്ഗ സംഘര്‍ഷത്തിന്റെയും വര്ഗ്ഗസമന്വയത്തിന്റെയും സ്ഥാനത്ത് പരിസ്ഥിതികള്‍ക്കനുസരിച്ച് സംഘര്ഷക്ഷമവും സമന്വയക്ഷമവുമായ മാര്‍ഗ്ഗത്തെ സ്വീകരിക്കുന്നു.
ചരിത്രപരമായ തുടക്കം
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ഉത്ഭവത്തിന്റെയും വികാസത്തിന്റെയും കഥകള്‍, ത്യാഗത്തിന്റെയും തപസ്യയുടെയും ബലിദാനത്തിന്റെയും വീരഗാഥയാണ്. ലോകമാന്യതിലകന്റെ ജയന്തിയായ 1955 ജൂലായ് 23 ന് ഭോപ്പാലില്‍ ചേര്‍ന്ന 25 പ്രബുദ്ധ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ബിഎംഎസ് പിറവിയെടുത്തതായി പ്രഖ്യാപിക്കപ്പെട്ടു. ആ പ്രഖ്യാപന സമയത്ത് ഏതെങ്കിലും യൂണിയനോ പ്രവര്‍ത്തകരോ പണമോ കാര്യാലയമോ ഒന്നും ഉണ്ടായിരുന്നില്ല. അതായത് പൂജ്യത്തില്‍ നിന്നായിരുന്നു പ്രാരംഭം. പ്രവര്‍ത്തനം നടത്തേണ്ടിയിരുന്ന രംഗങ്ങളില്‍ ഓരോ അടിവെയ്പിലും പൊരുതി. മറ്റു സംഘടനകള്‍ മുകള്ത്തട്ടിനെ അടിസ്ഥാനമാക്കിയാണ് സഞ്ചരിച്ചതെങ്കില്‍. ബിഎംഎസ് ആദ്യം അടിസ്ഥാനം ഉറപ്പിച്ച ശേഷം, ഒരു വ്യാഴവട്ടക്കാലം അതിന്റെ സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡി നാടുമുഴുവന്‍ ചുറ്റിക്കറങ്ങി വ്യവസായങ്ങളിലും മേഖലകളിലും പട്ടണത്തിലും സംസ്ഥാനങ്ങളിലുമെല്ലാം അനുയോജ്യമായ ഘടകങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു. ഒന്നാമത്തെ അഖിലഭാരതീയ സമ്മേളനം 1967 ആഗസ്റ്റ് 12-13 തീയതികളില്‍ ദല്‍ഹിയില്‍ നടത്തപ്പെട്ടു. അതില്‍വച്ച് ഠേംഗ്ഡി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ശൈലിയും മുദ്രാവാക്യങ്ങളും
1980-ലെ അംഗസംഖ്യ പരിശോധനയുടെ ഫലമായി ബിഎംഎസ് രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളില്‍ രണ്ടാം സ്ഥാനത്തെത്തി. അതിനുശേഷം വന്രാഷ്ട്രങ്ങളിലെ തൊഴിലാളി സംഘടനകള്‍ക്കു ബിഎംഎസിനെപ്പറ്റി അറിയാന്‍ ഉത്സാഹമായി. ആദ്യത്തെ ക്ഷണം ചീനയില്‍ നിന്നാണ് വന്നത്. 1985-ല്‍ ഠേംഗ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ചീന സന്ദര്‍ശിച്ചു. തൊഴിലാളി പ്രശ്നങ്ങളെ വിദേശങ്ങളില്‍ വ്യാഖ്യാനിക്കാന്‍ കിട്ടുന്ന ഒരവസരവും മസ്ദൂര്‍ സംഘം പാഴാക്കാറില്ല. അഖില ചീന ട്രേഡ് യൂണിയനുകളുടെ ഫെഡറേഷന്റെ ക്ഷണ പ്രകാരം അവിടെപ്പോയ അഞ്ചംഗ സൗഹാര്‍ദ്ദ പ്രതിനിധി സംഘത്തിന്റെ (1985 ഏപ്രില്‍) അനുഭവം എടുത്തുപറയത്തക്കതാണ്. ഇരുജനതകളും തമ്മില്‍ യുഗങ്ങളായി നിലനിന്ന സാംസ്കാരികവും ആത്മീയവുമായ ബന്ധങ്ങള്‍ വീണ്ടും ഉറപ്പിക്കാനുള്ള അവസരമായും ബിഎംഎസ് നേതാക്കള്‍ സന്ദര്‍ശനം ഉപയോഗിച്ചു.
ഷാക്സി പ്രവിശ്യയുടെ പ്രസിഡന്റ് ഷ്യൂഷാവോയുനുമായി ഷിയാങില് നടത്തിയ സംഭാഷണത്തിനിടെ 1925-ല്‍ ചീനയിലുണ്ടായ ഏറ്റവും വലിയ പണിമുടക്ക് പരാമര്‍ശിക്കപ്പെട്ടു. മേയ്ദിനത്തിനു പകരം ആ പണിമുടക്കിന്റെ പ്രാരംഭദിനം ചീനയുടെ ദേശീയ തൊഴിലാളി ദിനമായി ആചരിക്കണമെന്ന് ഠേംഗ്ഡി അഭിപ്രായപ്പെട്ടു. അത് തൊഴിലാളികള്‍ക്കിടയില്‍ ദേശീയ ബോധം വളരാന്‍ ഇടയാക്കുമല്ലോ. ഗൗങ്ഡോങ് പ്രവിശ്യയുടെ ഉപാധ്യക്ഷന്‍ വി.പി. ചാങ് ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയും ഈ ശുപാര്‍ശ എസിഎഫ്ടിയു മുമ്പാകെ വയ്ക്കുമെന്ന് പറയുകയും ചെയ്തു. പ്രതിനിധി സംഘം ചീനയില്‍ നിന്ന് മടങ്ങിയ ഏപ്രില്‍ 18-ന് ബീജിങ് റേഡിയോവിലെ ചെന്സ്ലിങ് ഒരു വിടവാങ്ങല്‍ നല്കാന് ഠോംഗ്ഡിയോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം ഇരുരാജ്യങ്ങളും തമ്മില്‍ യുഗങ്ങളായി നിലനിന്ന സാംസ്കാരിക വിനിമയത്തെ അനുസ്മരിക്കുകയും ബിഎംഎസും ചീന ട്രേഡ് യൂണിയന് ഫെഡറേഷനും തമ്മിലുള്ള സാദൃശ്യത്തെ പരാമര്‍ശിക്കുകയും ചെയ്തു.
കൊല്ലം തോറും ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ബിഎംഎസ് പ്രതിനിധികള്‍ക്ക് അയല്‍രാജ്യങ്ങളിലെ യൂണിയനുകളുമായി ആശയവിനിമയത്തിന് അവസരം കിട്ടുന്നു. സര്‍ക്കാരുകള്‍ തമ്മിലുള്ള ഭിന്നതകളെന്തൊക്കെയായാലും, പൊതുവായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവകാശികളായ തൊഴിലാളികളും അവരുടെ യൂണിയനുകളും അടുത്തുവരണമെന്ന ചിന്തയ്ക്ക് ബിഎംഎസ് ഊന്നല്‍കൊടുക്കുന്നു.
അതുപോലെ 1990-ല്‍ മുന്‍ സോവിയറ്റ് യൂണിയന്റെ ക്ഷണം സ്വീകരിച്ച മറ്റൊരു രണ്ടംഗ ബിഎംഎസ് പ്രതിനിധി സംഘം മോസ്ക്കോയില്‍ പോയി. തൊഴിലാളി സംഘടനകള്‍ രാഷ്ട്രീയ വിമുക്തമായി പ്രവര്‍ത്തിക്കണമെന്ന പ്രമേയം അവിടെ ചേര്‍ന്ന ലോക തൊഴിലാളി സമ്മേളനം അംഗീകരിച്ചു. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ അങ്ങനെയൊരു പ്രഖ്യാപനം അഭൂതപൂര്‍വ്വമായി കരുതപ്പെട്ടു. തൊഴിലാളി സംഘടനകള്‍ കക്ഷിരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ബിഎംഎസ് അതിന്റെ സ്ഥാപനകാലം മുതല്‍ പ്രസ്താവിച്ചുകൊണ്ടിരുന്നതാണ്. മോസ്ക്കോ സമ്മേളനം ഈ സിദ്ധാന്തത്തിന്റെ സാധുത അംഗീകരിച്ചു.
വ്യാവസായിക കുടുംബമെന്നത് ബിഎംഎസിന്റെ മറ്റൊരു ആശയമാണ്. ബിഎംഎസ് യൂണിയനുകള്‍ സുശക്തമായിടത്തെല്ലാം ഉല്പന്നവുമായി പ്രത്യക്ഷവും പരോക്ഷവുമായി ബന്ധപ്പെട്ടവരൊക്കെ സമാജസേവനം ചെയ്യുന്നുവെന്ന ആശയം വളര്‍ത്തുകയാണ്. വ്യാവസായിക കുടുംബംതന്നെ സമാജമെന്ന ബൃഹത്തായ കുടുംബത്തിന്റെ ഭാഗമാകുന്നു. മാനേജുമെന്റുമായി കൂട്ടായി വിലപേശുക എന്ന തത്ത്വം ഈ സങ്കല്പത്തിനു ചേരുന്നതല്ല. കാരണം അത് മേശക്കിരുപുറവുമിരിക്കുന്ന രണ്ടു കക്ഷികളെ മാത്രമേ കാണുന്നുള്ളൂ. അവരുടെ കൂട്ടായ വിലപേശലിന്റെ ഫലം അനുഭവിക്കുന്ന മൂന്നാം കക്ഷിയായ സമാജം അവിടെ അവഗണിക്കപ്പെടുകയാണ്. അതിനാല്‍ ബിഎംഎസ് കൂട്ടായ വിലപേശല്‍ ഉപേക്ഷിച്ച് ദേശീയ താല്‍പ്പര്യത്തിന് പരമപ്രാധാന്യം നല്‍കുകയാണ്.
പ്രകൃതിയില്‍ സംഘര്‍ഷമല്ല സമന്വയമാണുള്ളതെന്ന ഭാരതീയ ചിന്തയിലാണ് ബിഎംഎസ്സിന്റെ അടിസ്ഥാനം. സംഘര്‍ഷം കാണുന്നത് സമസ്ത സൃഷ്ടിയുടെയും അടിസ്ഥാന ഏകതയെപ്പറ്റിയുള്ള അജ്ഞത മൂലമാണ്. അതിനാല്‍ ബിഎംഎസ് വര്‍ഗ്ഗസമര സിദ്ധാന്തത്തെ നിരാകരിക്കുന്നു. മറിച്ച് മുതലാളി, തൊഴിലാളി, മാനേജീരിയല്‍ ജീവനക്കാര്‍ എന്നിവരെ ഒരേ വ്യാവസായിക കുടുംബത്തിന്റെ ഘടകങ്ങളായിട്ടാണ് ബിഎംഎസ് കാണുന്നത്. മൂന്നുതരം മൂലധനമുണ്ടെന്ന് അതംഗീകരിക്കുന്നു. ധനം, തൊഴില്‍, നടത്തിപ്പ് എന്നീ രൂപത്തിലാണവ. ഈ മൂന്നു മൂലധനങ്ങളുമില്ലാതെ ഒരു വ്യവസായവും നടത്താനാവില്ല. ധനപരമായി മുതല്‍ മുടക്കിയവര്‍ തനിയെ വ്യവസായത്തിന്റെ ലാഭം തട്ടിയെടുക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടാവുന്നത്. തൊഴിലാളികളും ജീവനക്കാരും മുതലാളിയെപ്പോലെതന്നെ അതതു സംരംഭങ്ങളില്‍ പങ്കാളികളാണെന്നും അവര്‍ക്ക് ലാഭത്തിലും പങ്കുവേണമെന്നും ബിഎംഎസ് കരുതുന്നു.
(ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: