കോട്ടയം: മലയാളം വഴങ്ങാത്ത നാവില്‍ മലയാള നാടിനെ പ്രശംസിച്ച് ഡിജിപി. പ്രകൃതി സൗന്ദര്യത്തേയും രുചിയേറിയ ഭക്ഷണത്തേയും എല്ലാം വാതോരാതെ പുകഴ്ത്തി ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധിക്കാല ക്യാമ്പില്‍ എത്തിയ ബഹ്റ താരമായി.
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ ക്യാമ്പ് ”മാരിവില്ല്” നടക്കുന്ന എംറ്റി സെമിനാരി ഹൈസ്കൂളിലാണ് അദ്ദേഹമെത്തിയത്. കേഡറ്റുകള്‍ക്ക് ആദ്യം ഉപദേശം. പിന്നെ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി. എല്ലാം കുട്ടികള്‍ക്ക് ആവേശമായി… നിറഞ്ഞകരഘോഷം… ആഘോഷ പ്രതീതി….
നിയമങ്ങള്‍ ലംഘിക്കില്ലെന്നും സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുമെന്നും കേഡറ്റുകള്‍ ഉറപ്പ് വരുത്തണമെന്നും ബഹ്റ ക്യാമ്പില്‍ പങ്കെടുത്തവരെ ഓര്‍മ്മിപ്പിച്ചു.
പിന്നീട് ക്യാമ്പില്‍ പങ്കെടുത്തവര്‍ ഡിജിപിയുമായി സംവദിച്ചു. ക്യാമ്പില്‍ പങ്കെടത്തവരുടെ ചോദ്യങ്ങള്‍ക്ക് ലളിതമായ മറുപടി. ഉദ്യോഗ ജീവിതത്തില്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ പ്രധാനപ്പെട്ടത് എന്ന ചോദ്യത്തിന് മറുപടിയായി ആസാമില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ചാണെന്നും ജോലിക്കിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോഴാണ് ഏറെ സന്തോഷമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം മനോഹരമാണ്.
കടല്‍, മനോഹരമായ സ്ഥലങ്ങള്‍, കാലാവസ്ഥ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍, ചെറിയ പുഴകള്‍… എല്ലാം മനോഹരമാണ്. ഇവിടുത്തെ വീടുകള്‍ ലോകത്തെങ്ങുമില്ലാത്തവിധം വൃത്തിയുള്ളതാണ്. കേരളത്തിലെ ഭക്ഷണം ഏറെ പ്രശസ്തമാണ്.
പിങ്ക് പോലീസ് യൂണിറ്റില്‍ എസ്പിസിയെക്കൂടി പങ്കെടുപ്പിക്കുമെന്ന് സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബഹ്റ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുംമുമ്പ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചിത്രമെടുക്കാനും ഡിജിപി മടികാട്ടിയില്ല. ആദ്യമായാണ് ഡിജിപി എസ്പിസി വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുന്നത്.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്ക്, കോട്ടയം ഡിവൈഎസ്പി സഖറിയാ മാത്യു, ട്രെയിനര്‍ മധുഭാസ്കര്‍, നോഡല്‍ ഓഫീസര്‍ സജീവ് കെ.എം. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: