കോഴിക്കോട്: പോലീസ് അസോസിയേഷനില്‍ നിന്ന് ലക്ഷങ്ങള്‍ വെട്ടിച്ചതിന് വിജിലന്‍സ് അന്വേഷണം നേരിടുന്ന പ്രതിയുമൊത്ത് വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയത്ത് പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിലാണ് വിജിലന്‍സ് കേസില്‍ രണ്ടാം പ്രതിയായ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.ആര്. ബിജുവുമൊന്നിച്ച് മുഖ്യമന്ത്രി വേദി പങ്കിട്ടത്. വിജിലന്‍സ് അന്വേഷണത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ നല്‍കിയിരുന്നു.
2016 മാര്‍ച്ച് ഒമ്പതിന് തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലെ രണ്ടാം പ്രതിയാണ് സി.ആര്.ബിജു. 2006-2007ല്‍ പോലീസ് അസോസിയേഷന് ട്രഷറര്‍ ആയിരുന്ന ബിജു 5.69 ലക്ഷം തട്ടിയെടുത്തുവെന്ന് വകുപ്പ് ഓഡിറ്റിംഗിലും വിജിലന്‍സ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ലക്ഷങ്ങള്‍ തിരിമറി നടത്തിയെന്നും മുന്‍ ട്രഷറര്‍ നടത്തിയ അഴിമതിക്ക് ഒത്താശ ചെയ്തുവെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു. ക്യാഷ്ബുക്ക് പ്രകാരം 5,69,123 രൂപ ചെലവഴിച്ചതിന് രേഖകളില്ലാതെ സി.ആര്. ബിജു കൈവശപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
രണ്ട് വര്‍ഷമായി കേസിലെ അന്വേഷണം നിലച്ചമട്ടാണ്. പോലീസില്‍ അഴിമതി വച്ച് പുലര്‍ത്താന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രിതന്നെ അഴിമതിക്കേസിലെ പ്രതിക്കൊപ്പം വേദി പങ്കിട്ടതിനെതിരെ സേനയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: