കൊച്ചി: സര്‍ക്കാര്‍ നടത്തിയ പുസ്തക-സാഹിത്യമേളയായ ‘കൃതി-2018’ ക്ക് ചെലവായത് ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലേറെ. ഒരു കോടി 90 ലക്ഷം രൂപ ബജറ്റിട്ട് നടത്തിയ പരിപാടിക്ക് ചെലവായത് നാലുകോടി രൂപയാണെന്ന് സഹകരണവകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. അടുത്ത കൃതി 2019 ഫെബ്രുവരി എട്ടു മുതല്‍ 17വരെ കൊച്ചിയില്നടത്തുമെന്ന് മന്ത്രി പറഞ്ഞു. 2018 ലെ കൃതി മാര്‍ച്ച് ഒന്നു മുതല്‍ 11 വരെയായിരുന്നു.
സംസ്ഥാന സഹകരണവകുപ്പിന്റെ കീഴിലുള്ള സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ടായിരുന്നു മേള. മേളയില്‍നിന്നു കിട്ടുന്ന വരുമാനം, അതുവഴിയുള്ള പ്രചാരണം തുടങ്ങിയവയായിരുന്ന പദ്ധതി. ഇതിന് സഹകരണവകുപ്പ് ഒരുകോടി 90 ലക്ഷം രൂപ നീക്കിവെക്കുകയും എസ്പിസിഎസ് ഒരുകോടി രൂപയുടെ പുസ്തകം വിതരണം ചെയ്യുകയും ചെയ്യാനാണ് നിശ്ചയിച്ചത്. സംഘത്തിന്റെ പുസ്തകങ്ങള്‍ വിവിധ സഹകരണ വകുപ്പുകള്‍വഴി വാങ്ങിപ്പിക്കാനും അത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനും ആസൂത്രണം നടത്തി. എന്നാല്‍, സഹകരണ സംഘങ്ങള്‍ എല്ലാംകൂടി 85 ലക്ഷം രൂപയുടെ പുസ്തകമേ വാങ്ങിയുള്ളു.
17 കോടി രൂപയുടെ പുസ്തക വില്‍പ്പന നടന്നതായി മന്ത്രി കടകംപള്ളി അറിയിച്ചു. എന്നാല്‍, സ്വകാര്യ പുസ്തക പ്രസാധകര്‍ക്ക് കിട്ടിയെന്നു പറയുന്നു ഈ വിറ്റുവരവില്‍ സര്‍ക്കാരിന്റെയും സംഘാടകരുടെയും നേട്ടവിഹിതം തുച്ഛമാണ്. ധൂര്‍ത്തും ആഡംബരവുമായിരുന്നു കൃതി-2018 ന്റെ മുഖമുദ്രയെന്ന് മേള നടന്നവേളയില്ത്തന്നെ ആക്ഷേപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മേള ഇന്ത്യയിലേതന്നെ മൂന്നാമത്തേതായി മാറിയെന്ന് മന്ത്രി കടകംപള്ളി അവകാശപ്പെട്ടു. എന്നാല്‍ അടുത്ത കൃതിയില്‍ സാഹിത്യ മേളയും പുസ്തക മേളയും വെവ്വേറെ സ്ഥലത്തായിരിക്കില്ലെന്ന് മന്ത്രി അറിയിച്ചു. മേളകൊണ്ട് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന് എന്തുനേട്ടമുണ്ടായി എന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: