കണ്ണൂര്‍: ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാട്ടര്‍ കിയോസ്കുകളില്‍ ശുദ്ധജലം വിതരണം നടത്തുന്നതിന് ജില്ലാഭരണകൂടം ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി വാട്ടര്‍ കിയോസ്കുകളില്‍ ശുദ്ധജലം വിതരണം നടത്തുന്നതിന് താല്പര്യമുള്ള ടാങ്കര്‍ വാഹന ഉടമകളില്‍നിന്ന് താലൂക്കടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് തിരിച്ച് കിലോമീറ്റര്‍, ദിവസവാടക നിരക്കില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ രേഖകളുടെയും ഡ്രൈവറുടെ ലൈസന്‍സിന്റെ പകര്‍പ്പും ഹാജരാക്കണം. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാത്ത ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. ടാങ്കര്‍ ഉടമകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അംഗീകാരമുള്ളവരായിരിക്കണം. ഒരു ട്രിപ്പില്‍ ചുരുങ്ങിയത് 5000 ലിറ്റര്‍ വെള്ളമെങ്കിലും കൊണ്ടുപോവാന്‍ കഴിയുന്ന വാഹനമായിരിക്കണം. ഒരു കിലോമീറ്റര്‍ ഓടേണ്ട വാടകയും ദിവസ വാടകയും രേഖപ്പെടുത്തേണ്ടതാണ്. ഒരു ഗ്രാമപഞ്ചായത്തിലേക്ക് ഒരു വാഹനം എന്ന തോതിലാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. ടാങ്ക് ചാര്‍ജ്, മോട്ടോര്‍ ചാര്‍ജ്, ഇന്ധന ചാര്‍ജ് എന്നിവ ഉള്‍പ്പെടെയുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്. അംഗീകരിച്ച നിരക്കിന് പുറമെ മറ്റൊരു വിധ ചാര്‍ജുകളും കരാറുകാരന് നല്‍കില്ല. കിയോസ്കുകള്‍ക്ക് പുറമെ, ആവശ്യമായി വരികയാണെങ്കില്‍ ജില്ലാ കലക്ടറുടെ ഉത്തരവിന് വിധേയമായി മറ്റു പോയിന്റുകളിലും കരാറുകാര്‍ കുടിവെള്ള വിതരണം നടത്തേണ്ടതാണ്. വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അതുമായി വാഹന ഉടമകള്‍ സഹകരിക്കണമെന്നും നിബന്ധനകളില്‍ പറയുന്നു. ഒരു കിലോ മീറ്ററിന് ഒരു ദിവസത്തേക്ക് പ്രതീക്ഷിക്കുന്ന ചുരുങ്ങിയ തുക സൂചിപ്പിച്ചുകൊണ്ടുള്ള ക്വട്ടേഷനുകള്‍ ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍ മുമ്പാകെ ഏപ്രില്‍ 11ന് ഉച്ച മൂന്ന് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. കണ്ണൂര്‍ താലൂക്കിന്റെ പരിധിയിലെ ക്വട്ടേഷനുകള്‍ ഏപ്രില്‍ 13ന് 11.30നും തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളുടെ പരിധിയിലെ ക്വട്ടേഷനുകള്‍ ഏപ്രില്‍ 13ന് ഉച്ച 2.30നും ഇരിട്ടി, പയ്യന്നൂര്‍ താലൂക്കുകളുടെ പരിധിയിലെ ക്വട്ടേഷനുകള്‍ വൈകീട്ട് 3.30നും അതത് താലൂക്കുകളുടെ ചാര്‍ജ് ഓഫീസര്‍മാര്‍ തുറന്നുപരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെക്ഷനുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2700645.
പ്രതികരിക്കാൻ ഇവിടെ എഴുതുക: