ന്യൂദല്‍ഹി: ഇന്ത്യയുടെ വികസനക്കുതിപ്പിന്റെ അടയാളമായി ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് (ഇപിഇ) ഹൈവേ ഈ മാസം തുറക്കും. ഗതാഗതരംഗത്ത് മോദി സര്‍ക്കാരിന്റെ വന്‍ കാല്‍വെയ്പ്പായിരിക്കും ഇത്. ലോകനിലവാരത്തില്‍, പുതിയ ഗതാഗത സങ്കല്‍പ്പവും സംവിധാനവും യാഥാര്‍ത്ഥ്യമാക്കുന്നതാണ് ദല്‍ഹിയിലെ ഈ വികസനപാത. 2015 സെപ്തംബറില്‍ പണി തുടങ്ങിയ പാതയാണ് രണ്ടര വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുന്നത്.
പാതയുടെ നീളം 135 കിലോ മീറ്റര്‍. സിഗ്നല്‍ തടസങ്ങളേ ഇല്ല. ഘാസിയാബാദ്, ഫരീദാബാദ്, ഗൗതംബുദ്ധ നഗര്‍ (ഗ്രേറ്റര്‍ നോയിഡ), പല്‍വല്‍ എന്നീ ദല്‍ഹി പ്രാന്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഹൈവേ. 11,000 കോടി രൂപയാണ് ചെലവ്. അവസാനവട്ട അനുമതികള്കൂടിയായാല് പാത തുറക്കും. (ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ല)
ഈ പാതയുടെ നിര്‍മ്മാണത്തിന് അഞ്ച്ലക്ഷം ടണ്‍ സിമന്റ് വേണ്ടിവന്നു. ഒരുലക്ഷം ടണ്‍ കമ്പി. പാതയിലെമ്പാടും ഇന്റലിജന്റ് ഹൈവേ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എച്ച്ടിഎംഎസ്), വീഡിയോ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ സിസ്റ്റം (വിഐഡിഎസ്), ക്ലോസ്ഡ് ടോളിങ് സിസ്റ്റം എന്നിവ ഈ ഹൈവേയുടെ പ്രത്യേകതയാണ്. അതായത് സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ കൊടുത്താല്‍ മതി.
ആറുവരിയാവും പാത. പാതയിലേക്ക് പ്രവേശനവും പുറത്തുപോകലും നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെ മാത്രമാവും സാദ്ധ്യമാകുക. ടോള്‍ പ്ലാസയില്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (ഇടിസി) ആയിരിക്കും. അതായത് യാത്രയ്ക്ക് തടസമുണ്ടാകില്ല.
എക്സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണത്തില്‍ ലാന്‍ഡ്സ്കേപ്പിങ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. രണ്ടര ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സോളാര്‍ പാനലുകള്‍വഴിയാണ് വിളക്കുകള്‍ തെളിക്കുക.
തലസ്ഥാനത്ത് മറ്റു റോഡുകളില്‍നിന്നുള്ള രണ്ടുലക്ഷം വാഹനങ്ങള്‍ എക്സ്പ്രസ് ഹൈവേയിലേക്കു മാറും. ഇത് തലസ്ഥാനത്തെ വാഹനത്തിരക്കും മലനീകരണവും കുറയ്ക്കും.
എക്സ്പ്രസ് ഹൈവേയിലെ വീഡിയോ ക്യാമറകളില്‍ പതിയുന്ന വിവരങ്ങളുള്പ്പെടെയെല്ലാം കേന്ദ്ര സര്‍വറില്‍ ശേഖരിക്കും. ഇവിടെനിന്ന് എല്ലാത്തരത്തിലുള്ള വിവരങ്ങളും അതത് സമയം വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് യാത്രയ്ക്ക് തടസമില്ലാത്ത സംവിധാനവും ആവശ്യക്കാര്‍ക്ക് സഹായവും ലഭ്യമാക്കും.
പാതവഴിയില്‍ പെട്രോള്‍ പമ്പുകള്‍, വിശ്രമകേന്ദ്രങ്ങള്‍, ഹോട്ടല്‍, റസ്റ്ററന്റ്, കടകള്‍, റിപ്പയര്‍ സേവന കേന്ദ്രങ്ങള്‍ തുടിയവയുണ്ടാകും. ഓരോ 500 മീറ്ററിലും മഴവെള്ള സംഭരണികളും ചെടികളും മരങ്ങളും നനയ്ക്കാന്‍ ഡ്രിപ് ഇറിഗേഷന്‍ സംവിധാനവും ഉണ്ടാകും.
ഓരോ രണ്ടരക്കിലോമീറ്ററിലും ശുചിമുറി സംവിധാനം ഉണ്ടാകും. എട്ട് ഇന്റര്‍ ചെയ്ഞ്ചുകള്‍, നാല് ഫ്ളൈ ഓവറുകള്‍, 71 വാഹന അണ്ടര്‍പാസ്, ആറ് ഓവര്‍ ബ്രിഡ്ജ്, തുടങ്ങി 400 ചെറു നിര്‍മ്മാണങ്ങള്‍ റോഡിലുണ്ടാകും. രണ്ടു വന്‍ പാലങ്ങളുണ്ട്-യമുന, ഹിണ്ഡന് നദികള്‍ക്കു കുറുകെ.
യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍നിന്ന് വാഹനയാത്രക്കാര്‍ക്ക് ദല്‍ഹി സ്പര്‍ശിക്കാതെ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്യാം.
ഇത്തരം മൂന്ന് എക്സ്പ്രസ് ഹൈവേകള്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയെന്ന് കേന്ദ്രഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 12 എക്സ്പ്രസ് ഹൈവേകള്കൂടി ഈ സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: