തിരുവനന്തപുരം : മലപ്പുറം ജില്ലയിലെ ദേശീയപാത 66 ന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വേങ്ങറയില്‍ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഭൂവുടമകള്‍ക്കുള്ള ആശങ്കകള്‍ സംബന്ധിച്ച് നിയമസഭയില്‍ വന്ന അടിയന്തിര പ്രമേയത്തിന് നല്കിയ മറുപടിയില്‍ ഇതുസംബന്ധിച്ച് യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം 11 ന് രാവിലെ 10.30 ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയിലും പാര്‍ലമെന്റിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ സംയുക്ത യോഗം തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.ടി.ജലീല്‍, എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് സെക്രട്ടറിയടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ നിയമസഭയും സര്‍ക്കാരും ശ്രമിക്കുമ്പോള്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തും ദേശീയപാതയില്‍ തീ കത്തിച്ചും എന്താണ് കലാപകാരികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇവര്‍ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കണം. വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ചവരാണ് സമരത്തിനിറങ്ങിയത്. ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. രാഷ്ട്രീയപാര്‍ട്ടികളും സമരസമിതിയും പൊതുജനങ്ങളുമൊന്നും ഇവര്‍ക്കൊപ്പമില്ല.
ഒരു പ്രകോപനങ്ങളിലും പെടരുതെന്നാണ് ആഭ്യന്തരവകുപ്പ് പോലീസിന് നല്കിയ നിര്‍ദ്ദേശം. എന്നാല്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് പോലീസിന്റെ ചുമതലയാണ്. ഈ സമീപനം ദൗര്‍ബല്യമായിട്ട് ആരും കാണരുത്. ഉത്തരവാദപ്പെട്ട ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കലാപകാരികളെ ഒറ്റപ്പെടുത്തുവാനുള്ള പരസ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: