കൊച്ചി: കപട മതേതരത്വം ഹിന്ദുക്കളെ ഒറ്റപ്പെടുത്തുകയാണെന്ന് ജസ്റ്റിസ് എം.രാമചന്ദ്രന്. ഹിന്ദു ഐക്യവേദി 15-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് എളമക്കര ഭാസ്കരീയത്തില്‍ ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷമാണെങ്കിലും എല്ലായിടത്തും ഹിന്ദുക്കളെ അവഗണിക്കുകയാണ്. ന്യൂനപക്ഷത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശവും ഭൂരിപക്ഷത്തിനില്ല. ആദി ശങ്കരന്റെ നാട്ടിലെ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടാന്‍ പോലും തയ്യാറായില്ല. എഴുത്തച്ഛന്റെ ജന്മനാട്ടില് സ്മാരകം നിര്‍മ്മിക്കാനും കഴിയുന്നില്ല.
ഹിന്ദുക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ വളച്ചൊടിക്കുകയാണ്. പത്രങ്ങള്‍പോലും ഹിന്ദുക്കള്‍ക്കെതിരെ നില്ക്കുമ്പോള്, സോഷ്യല്‍ മീഡിയയില്‍ പ്രാവീണ്യമുള്ള ചെറുപ്പക്കാരെ കണ്ടെത്തി നമ്മുടെ വീക്ഷണങ്ങളും ചിന്തകളും പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികവിഭാഗത്തിനു നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും, ഇത്തരം കേസുകള്‍ പോലീസ് അട്ടിമറിക്കുകയാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍ പറഞ്ഞു. ഡിജിപി, സിപിഎമ്മിന്റെ അടിമയായതാണ് പട്ടിക വിഭാഗത്തിന് നീതി നിഷേധിക്കാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു വിഷയം അവതരിപ്പിച്ചു. ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ കേരളത്തില്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വടയമ്പാടിയില്‍ ഇസ്ലാമിക-മാവോയിസ്റ്റ് ഭീകരര്‍ ജാതിമതില്‍ തീര്‍ത്ത് ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോഴും വിവാദമുണ്ടാക്കി. പട്ടികജാതിയിലാണ് ജനിച്ചതെങ്കിലും വേദം പഠിച്ച് ബ്രാഹ്മണനായാണ് അശാന്തന് ജീവിച്ചത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോ സാംസ്കാരിക നായകരോ ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല, കെ.എന്‍.രവീന്ദ്രനാഥ്, വി.സുശികുമാര്‍ ,പി .വി.മുരളീധരന്, ഇ.എസ്.ബിജു, എന്നിവര്‍ പങ്കെടുത്തു.
ഇന്ന് സമ്പൂര്‍ണ്ണ സംസ്ഥാന സമിതി നടക്കും. രാവിലെ 10.30ന് ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5.30ന് ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ സമാപന പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: