യോഗവാസിഷ്ഠത്തില്‍ സപ്തഭൂമിക കളുടെ വിവരിക്കുന്നതിങ്ങനെ.
1. ശുഭേച്ഛാ- വിവേകം, വൈരാഗ്യം ഇവയും ശമ, ദമം മുതലായവയും മുമുക്ഷയും ഉള്ള അവസ്ഥയാണ് ആദ്യത്തെ ഭൂമിക. അതിന്റെ പേരാണ് ശുഭേച്ഛാ.
2. വിചാരണാ- ജ്ഞാനാര്‍ജ്ജനത്തിനുള്ള ആദ്യത്തെ രണ്ടുപടികളാണ് ശ്രവണം, മനനം എന്നിവ. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവില്‍ നിന്ന് പരമാര്‍ത്ഥത്തെ ശ്രവിക്കുകയും അതിനെ മനനം ചെയ്ത് ഉള്‍ക്കൊള്ളുകയും ചെയ്യുന്ന അവസ്ഥയാണിത്. ശുഭേച്ഛ അതിന്റെ മുന്നുപാധിയുമാണ്.
3. തനുമാനസാ- തനു എന്നാല്‍ മെലിഞ്ഞത് ക്ഷീണിച്ചത് എന്നര്‍ത്ഥം. മനസ്സ് ലോലമായിത്തീര്‍ന്ന അവസ്ഥയാണിത്. ശ്രവണ-മനനങ്ങളിലൂടെ അറിഞ്ഞത് നിദിധ്യാസനത്തിലൂടെ, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ, ധ്യാനത്തിലൂടെ ഉറപ്പിക്കുമ്പോള്‍ അവന്റെ മനസ്സ് ദോഷരഹിതമായിത്തീരും. തടി കുറഞ്ഞുപോവും.
മേല്‍പ്പറഞ്ഞ മൂന്നു ഭൂമികകളും സാധനാതലത്തിലാണ്, അഭ്യാസാവസ്ഥ. ഈ മൂന്നിന്റെയും ഫലമാണ് അടുത്ത ഭൂമിക.
4. സത്വാപത്തി- അഭ്യാസാതിശയത്തില് സാധകന് ശുദ്ധ സത്വത്തെ നേടുന്നു. അന്തഃകരണം അത്യന്തം നിര്‍മ്മലമാവുന്നു. അപ്പോള്‍ അവിടെ ”അഹം ബ്രഹ്മ അസ്മി” (ഞാന്‍ ബ്രഹ്മം തന്നെ) എന്ന അറിവുദിക്കുന്നു. സാധനയുടെ ഫലം കണ്ടു തുടങ്ങിയതിനാല്‍ ഇതിനെ ‘ഫലഭൂമി’ എന്നും വിളിക്കും. ഇവിടെ എത്തിയാല്‍ സാധകന് എന്ന അവസ്ഥവിട്ട് ‘ബ്രഹ്മവിത്’ എന്ന നിലയിലെത്തും. സമ്പ്രജ്ഞാത സമാധിയുടെ അനുഭൂതി നേടും.
ഇതുകഴിഞ്ഞുവരുന്നതെല്ലാം അസംപ്രജ്ഞാത സമാധിയുടെ അവസ്ഥയിലാണ്.
5. അസംസക്തി- സത്വാപത്തി ഘട്ടത്തില്‍ അനേകം സിദ്ധികള്‍ വന്നുചേരും. അതില്‍ സംസക്തിയില്ലാത്ത അവസ്ഥയാണിത്. ഇവിടെ യോഗി പരപ്രേരണയില്ലാതെ തന്നെ സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കും. ഈ അവസ്ഥയിലെത്തിയ ജ്ഞാനിയെ ‘ബ്രഹ്മവിദ്വരന്‍’ എന്നാണ് വിളിക്കുക.
6. പരാര്ഥാഭാവിനി- പരബ്രഹ്മത്തില്‍ നിന്നും വ്യതിരിക്തമായ ഒന്നിനേയും ഈ അവസ്ഥയിലെത്തിയ യോഗി അറിയുകയില്ല. വ്യക്തിപരമായ, ഭൗതികമായ കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ പ്രേരിപ്പിക്കേണ്ടിവരും. എഴുന്നേല്ക്കാന് പ്രേരിപ്പിച്ചാല്‍ എഴുന്നേല്ക്കും. ഭക്ഷണം കഴിപ്പിച്ചാല്‍ കഴിക്കും, അത്രതന്നെ. ”ബ്രഹ്മവിദ്വരീയാന്‍” എന്നാണ് ഈ അവസ്ഥയിലെത്തിയ ജ്ഞാനിയുടെ പേര്.
7. തുര്യഗാ- ഈ അവസ്ഥയിലെത്തിയാല്‍ പരപ്രേരണയാലോ സ്വയമോ, ഒരു കാര്യവും ചെയ്യുകയില്ല. ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും തുരീയമായ അവസ്ഥയിലെത്തിയ ഈ യോഗിയാണ് മുന്‍പ് സൂചിപ്പിച്ച ”ബ്രഹ്മ വിദ്വരിഷ്ഠന്.” ഇയാള്‍ തന്നെ ജീവന്മുക്തന്. ഇയാള്‍ തന്നെ സ്വാത്മാരാമ പദവിയിലിരിക്കുന്നവന്. ശുദ്ധമായ കരുണ, പ്രേമം മാത്രമാണ്, സ്വാത്മാരാമന്‍ പാഠയോഗ ദീപം കാട്ടാനുള്ള കാരണമെന്നു വിവക്ഷ.
യോഗവാസിഷ്ഠത്തിലെ ശ്ലോകങ്ങളിതാ:-
ജ്ഞാനഭൂമി: ശുഭേച്ഛാഖ്യാ പ്രഥമാ സമുദാഹൃതാ
വിചാരണാ ദ്വീതിയാസ്യാത് തൃതീയാ
തനുമാനസാ
സത്വാപത്തിശ്ചതുര്ഥീസ്യാത്
തതോളസംസക്തിനാമികാ
പരാര്ത്ഥഭാവാനീ ഷഷ്ഠീ
സപ്തമീതുര്യഗാ സ്മൃതാ
ഹഠ വിദ്യാം ഹി മത്സ്യേന്ദ്ര ഗോരക്ഷാദ്യാ വിജാനതേ
സ്വാത്മാരാമോഥവാ യോഗീ ജാനീതേ തത്പ്രസാദതഃ .(ഹ.യോ.പ്ര. 1-4)
ഹഠവിദ്യയെ മത്സ്യേന്ദ്രന്‍, ഗോരക്ഷന്‍ മുതലായവന്‍ അറിയുന്നു. യോഗി സ്വാത്മാരാമനും അവരുടെ പ്രസാദത്താല്‍ അറിഞ്ഞു.
മത്സ്യേന്ദ്രന്‍ ഗോരക്ഷന്‍ ‘മുതലായ’ എന്നുപറയുമ്പോള്‍ ആ പരമ്പരയില്‍ ജാലംധരനാഥന്, ഭര്‍ത്തൃഹരി, ഗോപീചന്ദന്‍ മുതലായ അനേകം പേരെ സൂചിപ്പിച്ചു. അവരെല്ലാം വിശേഷജ്ഞാനം നേടിയവരാണ് (വിജാനതേ); സാധനം, ലക്ഷണം, ഭേദം, ഫലം എന്നിവ അറിഞ്ഞവരാണ്.
യാജ്ഞവല്ക്യ സ്മൃതി പറയുന്നത് ബ്രഹ്മാവു തന്നെ ഈ വിദ്യ അഭ്യസിച്ചവനാണെന്നാണ്. ”ഹിരണ്യഗര്ഭോ യോഗസ്യ വക്താ നാന്യഃ പുരാതനഃ.” ഹിരണ്യഗര്ഭന് ബ്രഹ്മാവു തന്നെ. ബ്രഹ്മാവ് യോഗത്തിന്റെ പുരാതന വക്താവാണ്. വക്താവ് എന്നാല്‍ പറയുന്നവന്. പറയണമെങ്കില്‍ മനസ്സുകൊണ്ട് ധ്യാനിക്കണം. ”യദ് മനസാ ധ്യായതി, തദ് വാചാ വദതി” എന്ന് വേദം. ഭഗവാന് മഹാവിഷ്ണു ഈ വിദ്യ ഉദ്ധവന് ഉപദേശിക്കുന്നതായി ഭാഗവതത്തില്‍ കാണാം. ശിവന് യോഗീശ്വരനാണെന്നത് പ്രസിദ്ധം. അപ്പോള്‍ ബ്രഹ്മാ-വിഷ്ണു-ശിവന്മാര് യോഗവിദ്യ അറിഞ്ഞവരാണെന്നു വന്നു. യോഗമാഹാത്മ്യം ഭഗവദ്ഗീത ആവര്ത്തിച്ചാവര്ത്തിച്ചുവരുന്നുണ്ട്. ”ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാവര്ത്തതേ” (ഭ.ഗീ. 6-44). യോഗം അറിയാനാഗ്രഹിക്കുന്നവന്പോലും മോക്ഷാധികാരിയാണ്. നാരദാദി ഭക്തിശ്രേഷ്ഠരും യാജ്ഞവല്ക്യാദി ജ്ഞാനശ്രേഷ്ഠരും യോഗിമാര്‍ തന്നെ.
സ്വാത്മാരാമനും ‘നാഥ’ പരമ്പരയെയാണ് സൂചിപ്പിച്ചത്. ‘നാഥന്’ എന്നാല്‍ ഉടമസ്ഥന്. സ്വാത്മാരാമന്‍ ഗോരഖ് നാഥന്റെ ശിഷ്യനത്രെ. ഇവര്‍ കാന്ഫടയോഗികള് എന്നും അറിയപ്പെടും. കര്‍ണം (ചെവി)തുരന്നവര്‍, കാതുകുത്തിയവര്‍ എന്നര്‍ത്ഥം. കാതില്‍ വലിയ ലോലാക്ക് തൂക്കിയിരുന്നത്രേ നാഥഗുരുക്കന്മാര്.
(തുടരും)
(പതജ്ഞലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
94470 77203
പ്രതികരിക്കാൻ ഇവിടെ എഴുതുക: