കോട്ടയം: വന്‍ റോഡ് വികസന പദ്ധതിയുമായി ദേശീയപാത അതോറിട്ടി മുന്നോട്ട് പോകുമ്പോള്‍ കേരളത്തിലെ റോഡ് വികസനം മുടന്തുന്നു. ഈ വര്‍ഷം രാജ്യത്തെ 17,000 കിലോമീറ്റര്‍ റോഡ് ടെന്‍ഡര്‍ ചെയ്യാനുള്ള നടപടിയായപ്പോള്‍ കേരളത്തില്‍ 120 കിലോമീറ്റര്‍ റോഡ് മാത്രമാണ് ടെന്‍ഡറില്‍ ഉള്‍പ്പെട്ടത്.
നിലവില്‍ ദേശീയപാത വികസനം നടക്കുന്നതാകട്ടെ 198 കിലോമീറ്റര്‍ റോഡില്‍ മാത്രവും. 2020 ഓടെ കാസര്‍കോട്-തിരുവനന്തപുരം കോറിഡോര്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുമ്പോഴാണ് ഈ അവസ്ഥ. 590 കിലോമീറ്റര്‍ കോറിഡോറിന് 26,000 കോടി രൂപ കേന്ദ്രം ലഭ്യമാക്കും. എന്നാല്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും പദ്ധതിയ്ക്ക് തിരിച്ചടിയാവുകയാണ്.
ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം 1.75 ലക്ഷം കോടിയാണ് ദേശീയപാത വികസനത്തിന് മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം 10,000 കിലോമീറ്റര്‍ റോഡാണ് വികസിപ്പിച്ചത്. ഈ വര്‍ഷം 17,000 കിലോമീറ്റര്‍ റോഡാണ് വികസിപ്പിക്കുക. കഴിഞ്ഞ വര്‍ഷം വികസിപ്പിച്ച ദേശീയ പാതയുടെ ഒരുശതമാനം പോലും കേരളത്തില്‍ വികസിപ്പിക്കാനായില്ല. മഹാരാഷ്ട (1900 കി.മീ), രാജസ്ഥാന് (1150 കി.മീ.), ഉത്തര്‍പ്രദേശ് (1020) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം കൂടുതല്‍ റോഡ് വികസിപ്പിക്കുന്നത്.
കേരളത്തില്‍ ദേശീയപാത വികസനം നടക്കുന്ന 198 കിലോമീറ്ററില്‍ കൊല്ലം, ആലപ്പുഴ ബൈപ്പാസുകളും ഉള്‍പ്പെടുന്നു. 30 വര്‍ഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതികളാണിത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഈ രണ്ട് പദ്ധതികളും ആരംഭിക്കാനായത്.
സ്ഥലം ഏറ്റെടുപ്പ് അട്ടിമറിക്കുന്നതാണ് പാതവികസനത്തിന് വിലങ്ങുതടി. സ്ഥലം ഏറ്റെടുത്ത് നല്കിയാല് മാത്രമേ ദേശീയപാത അതോറിട്ടി സര്‍വ്വേനടത്തി അളന്ന് തിരിച്ച് സ്ഥലം ഏറ്റെടുക്കുകയുളളു. എന്നാല്‍ സ്ഥലമെടുപ്പിന് വിജ്ഞാപനം ഇറങ്ങുമ്പോള്‍ മുതല്‍ പ്രതിഷേധം ആളിക്കത്തിക്കാന്‍ തീവ്രവാദ സ്വഭാവമുളള സംഘടനകള്‍ ശ്രമിക്കും.
മൂന്ന് തവണയും സ്ഥലം സമയബന്ധിതമായി ഏറ്റെടുത്ത് നല്‍കാത്തത് മൂലമാണ് പാതവികസനം നടക്കാതെയിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് വീണ്ടും ദേശീയപാത വികസനത്തിന് കേന്ദ്രം പച്ചക്കൊടി കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: