ഗോള്‍ഡ് കോസ്റ്റ്: സഞ്ജിത ചാനുവിലൂടെ ഇന്ത്യക്ക് കോമണ്‍വെത്ത് ഗെയിംസില്‍ രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് സഞ്ജിത സുവര്‍ണവിജയം കൊയ്തത്. പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പതിനെട്ടുകാരനായ ദീപക് ലാത്തര്‍ വെങ്കലം കരസ്ഥമാക്കി. കോമവെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരമെന്ന റെക്കോഡ് ദീപക്കിന് സ്വന്തമായി.
മണിപ്പൂരിതാരമായ സഞ്്ജിത 192 കിലോഗ്രാം ഉയര്‍ത്തിയാണ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. സ്നാച്ചില്‍ 84 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 108 കിലോഗ്രാമും ഉയര്‍ത്തി.
സ്നാച്ചില്‍ പൊക്കിയ 84 കിലോഗ്രാം റെക്കോഡാണ്. 2014 ലെ ഗ്ലാസ്കോ ഗെയിംസില്‍ ഇന്ത്യയുടെ തന്നെ സ്വാര്ത്തി സിങ് സ്ഥാപിച്ച 83 കിലോഗ്രാമിന്റെ റെക്കോഡാണ് തകര്‍ന്നത്. ഗ്ലാസ്ക്കോയില് ചാനു അന്ന് 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു.
നിലവിലെ ജേതാവ് പാപ്പുവ ന്യൂ ഗിനിയയുടെ ലോവ ഡിക്ക ടൗവിനെ പിന്തള്ളിയാണ് സഞ്ജിതയുടെ നേട്ടം. ഡിക്ക ടൗവ് 182 കിലോഗ്രാം ഉയര്‍ത്തി വെള്ളി നേടി. ന്യൂസിലന്‍ഡിന്റെ റേച്ചല്‍ ലെബ്ലാങ്കിനാണ് വെങ്കലം (181 കിലോ ഗ്രാം).
പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ 295 കിലോഗ്രാം പൊക്കിയാണ് ഹരിയാനക്കാരനായ ദീപക് ലാത്തര്‍ വെങ്കലമെഡലിനര്ഹനായത്്. സ്നാച്ചില്‍ 136 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 159 കിലോഗ്രാമും ഉയര്‍ത്തി.
വെയ്ല്‍സിന്റെ ഗാരേത്ത് ഇവാന്‍സിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. 299 കിലോഗ്രാം പൊ്ക്കിയാണ് ഇവാന്‍സ് ഒന്നാം സ്ഥാനം നേടിയത്. ശ്രീലങ്കയുടെ ഇന്‍ഡിക ദിസനായകെ 297 കിലോഗ്രാം ഉയര്‍ത്തി വെള്ളിമെഡല്‍ നേടി.
രണ്ടാം ദിനത്തില്‍ ഒരു സ്വര്‍ണമുള്‍പ്പെടെ രണ്ട് മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ നിലയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ട് സ്വര്‍ണവും ഒരു വെളളിയും ഒരു വെങ്കലവും ഇന്ത്യക്ക് ലഭിച്ചു.ആതിഥേയരായ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. അവര്‍ക്ക് 14 സ്വര്‍ണവും ഒമ്പത് വെള്ളിയും പതിമൂന്ന് വെങ്കലവും ലഭിച്ചു. ഒമ്പത് സ്വര്‍ണവും ആറു വെള്ളിയും മൂന്ന് വെങ്കലവും നേടിയ ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. കാനഡയാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് രണ്ട് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും കിട്ടിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: