വാഷിങ്ടണ്‍: റഷ്യന്‍ രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും എതിരെ സാമ്ബത്തിക ഉപരോധവുമായി യു.എസ്. വെള്ളിയാഴ്ചയാണ് യു.എസ് റഷ്യന്‍ വ്യവസായികള്‍ക്കെതിരായ പുതിയ ഉപരോധം ഏര്‍പ്പെടുത്തിയത്. യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് നടപടി.
റഷ്യന്‍ ഭരണകൂടവുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കെതിരെയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപ്പെട്ടുവെന്ന് സംശയിക്കുന്നവര്ക്കെതിരെയുമാണ് യു.എസ് ഉപരോധം. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ കര്‍ശന നടപടിയെടുക്കാന്‍ ട്രംപിന് മേല്‍ യു.എസ് കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതാണ് നിലവിലെ നടപടികള്‍ക്കും കാരണമെന്നാണ് സൂചന.
രാജ്യത്തെ ഉന്നത വര്‍ഗത്തിനായാണ് റഷ്യന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂച്ചിന്‍ കുറ്റപ്പെടുത്തി. അഴിമതിയിലുടെയാണ് ഇവര്‍ പണം സമ്ബാദിക്കുന്നത്. മറ്റ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള റഷ്യയുടെ നടപടികള്‍ ഇനിയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: