പിറവം: സംസ്ക്കരിക്കാന്‍ കൊണ്ടുവന്ന മൃതദേഹം യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരികെ കൊണ്ടുപോയി. മണീട് വെട്ടിത്തറ മര്ത്തോമറിയം യാക്കോബായ പള്ളിയിലാണ് സംഭവം.
ഇന്നലെ ഉച്ചകഴിഞ്ഞ് വെട്ടിത്തറ പാറപ്പുഴ സി.ജെ പൗലോസിന്റെ (89) സംസ്കാര ചടങ്ങുകളാണ് നടത്താനിരുന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ടയാളുടെ സംസ്ക്കാര ചടങ്ങുകള്‍ നടത്താന്‍ യാക്കോബായ വിഭാഗം ആദ്യം സമ്മതം നല്‍കിയിരുന്നു. കനത്ത പോലീസ് കാവലില്‍ മൃതദേഹം സംസ്ക്കരിക്കാനിരിക്കെ മറു വിഭാഗം പള്ളി പൂട്ടിയതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. വൈകിട്ട് ആറ് മണിയോട് കൂടി സംസ്ക്കാര ശുശ്രൂഷകള്‍ പള്ളിമുറ്റത്ത് നടത്തുകയായിരുന്നു.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുകുമാറിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗം സഭാനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ഒടുവില്‍ മൃതദേഹം സംസ്ക്കരിക്കാനാകാതെ ബന്ധുക്കള്‍ പള്ളിമുറ്റത്ത്നിന്ന് പിറവത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ച് സൂക്ഷിച്ചിരിക്കുകയാണ്.
പിറവം സിഐ പി.കെ. ശിവന്‍കുട്ടി, രാമമംഗലം എസ്ഐ എം.ബി. എബി എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍പോലീസ് സന്നാഹം പള്ളിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: