പനാജി: ഭീകരാക്രമണ സാധ്യതയെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയതോടെ ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്. മത്സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികള്‍ എത്താന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി കോസ്റ്റ് ഗാര്‍ഡാണ് മുന്നറിയിപ്പ് നല്‍കിയത്. മുംബയ്, ഗുജറാത്ത് തീരത്തും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാര്‍ക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ഗോവാ തുറമുഖ വകുപ്പുമന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന് പിടിച്ചെടുത്ത ഇന്ത്യയുടെ മീന്‍പിടിത്ത ട്രോളര്‍ നേരത്തെ മോചിപ്പിച്ചിരുന്നു. അത് ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ്. അതില്‍ ഭീകരര്‍ ഉണ്ടായിരിക്കാമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കനത്ത ജാഗ്രത പാലിക്കണമെന്ന് തീരത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും വാട്ടര്‍ സ്പോര്‍ട്സ് ഓപ്പറേറ്റര്‍മാര്‍ക്കും ബാര്‍ജുകള്‍ക്കും നിര്‍ദ്ദേശം നല്കി. തീരം വഴി യാത്ര ചെയ്യുന്ന കപ്പലുകളില്‍ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: