ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന് സല്മാന് ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലം മാറ്റം. ജോധ്പൂര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയെയാണ് ഇന്ന് സ്ഥലം മാറ്റിയത്. ഇന്നാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. രവീന്ദ്ര കുമാര്‍ ജോഷി അടക്കം 87 ജഡ്ജിമാരെയാണ് രാജസ്ഥാന് ഹൈക്കോടതി സ്ഥലം മാറ്റിയിരിക്കുന്നത്.
അതേസമയം, സ്ഥലം മാറ്റിയെങ്കിലും പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ ജഡ്ജിമാര്‍ക്ക് സാധാരണ ഏഴ് ദിവസത്തെ സമയം അനുവദിക്കാറുണ്ട്. അതിനാല്‍ ജോഷി തന്നെ സല്‍മാന്റെ കേസ് പരിഗണിക്കുമെന്നാണ് സൂചന. രവീന്ദ്ര കുമാര്‍ ജോഷിക്ക് പകരം ചന്ദ്രകുമാര്‍ സൊങ്കാരയായിരിക്കും ഭില്‍വാര സെഷന്‍സ് ജഡ്ജി. സല്മാന് ശിക്ഷ വിധിച്ച ജഡ്ജി ദേവ് കുമാര്‍ ഖത്രിയും സ്ഥലം മാറ്റപ്പെട്ടവരില്‍ പെടുന്നു.
സല്‍മാന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി പരിഗണിച്ചെങ്കിലും കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ രവീന്ദ്രകുമാര്‍ ജോഷി നിര്‍ദ്ദേശിക്കുകയായിരുന്നു. ഖത്രിക്ക് പകരം ഉദയ്പൂര്‍ അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് സംരേന്ദ്ര സിംഗ് ശിഖര്‍വാര്‍ ആയിരിക്കും ജോധ്പൂരിലെ പുതിയ ജഡ്ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: