മുംബൈ- ദല്‍ഹി എക്സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മുബൈയില്‍ നിന്ന് ദല്‍ഹിയിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രാസമയം 12 മണിക്കൂറായി കുറയും. നിലവില്‍ റോഡ് മാര്‍ഗം സഞ്ചരിക്കുവാന്‍ ഒരു ദിവസം വേണം. വേഗമേറിയ തീവണ്ടി രാജധാനി എക്സ്പ്രസില്‍ 16 മണിക്കൂര്‍ കൊണ്ടാണ് മുബൈയില്‍ നിന്ന് ദല്‍ഹിയിലെത്തുന്നത്.
നാല് ഘട്ടമായി പണിയുന്ന പാതയിലെ ഏറ്റവും കുറഞ്ഞ വേഗം 120 കിലോമീറ്ററായിരിക്കും. ഒന്നാംഘട്ടം ദല്‍ഹി മുതല്‍ ജയ്പൂര്‍ വരെയും രണ്ടാംഘട്ടം ജയ്പൂര്‍ മുതല്‍ കോട്ട വരെയും മൂന്നാംഘട്ടത്തില്‍ കോട്ട മുതല്‍ വഡോദര വരെയും നാലാംഘട്ടം വഡോദര മുതല്‍ മുംബൈ വരെയുമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. യൂണിയന് റോഡ് ട്രാന്‍സ്പോര്‍ട്ടും ഹൈവേ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
225 കിലോമീറ്റര്‍ ദൂരം വരുന്ന ദല്‍ഹി- ജയപൂര്‍ എക്സ്പ്രസ് വേ പൂര്‍ത്തിയാക്കുന്നതിനായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സ്ഥലം ഏറ്റെടുക്കല്‍ പുരോഗമിക്കുന്നുണ്ട്. ഗുരുഗ്രാമില്‍നിന്ന് ആരംഭിക്കുന്ന ഈ പാത ജയ്പുര്‍ റിങ് റോഡിലാണ് അവസാനിക്കുക.
മുംബൈ-പൂനെ എക്സ്പ്രസ് വേ പോലെ കോണ്‍ക്രീറ്റിലായിരിക്കും നിര്‍മാണം. നിലവില്‍ ദല്‍ഹിയില്‍നിന്ന് ജയ്പൂരിലെത്താന്‍ ആറുമണിക്കൂര്‍ സമയം വേണം. ഇത് രണ്ടുമണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിലെ കൂടിയവേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. പുതിയ പാതയില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ കഴിയും.
വഡോദര മുതല്‍ മുംബൈ സൂപ്പര്‍ എക്സ്പ്രസ് വേ നിര്‍മാണത്തിന് 44,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ പാത വരുന്നതോടെ വഡോദരയില്‍നിന്ന് മുംബൈയ്ക്കുള്ള യാത്രാസമയം മൂന്നുമണിക്കൂറായി കുറയും. അതിവേഗം പായുന്ന വാഹനങ്ങള്‍ മാത്രമായിരിക്കും എക്സ്പ്രസ് വേകളില്‍ ഉണ്ടാവുക. മെല്ലെപ്പോകുന്ന വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും പൂര്‍ണമായും നിരോധിക്കും. റോഡിലേക്ക് പ്രവേശിക്കാന്‍ വളരെക്കുറച്ച് പോയിന്റുകള്‍ മാത്രമാണുണ്ടാവുക. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് അതിവേഗമെത്തുക എന്നതാകും ഈ റോഡുകളുടെ ഉദ്ദേശലക്ഷ്യം.
രാജ്യത്തെ റോഡുകളും മറ്റു ഗതാഗത മാര്‍ഗങ്ങളും ആധുനികവല്ക്കരിക്കാന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം പദ്ധതികള്‍. കൂടുതല്‍ സംസ്ഥാന ഹൈവേകള്‍ ദേശീയ പാതകളായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇതിലൂടെ കേന്ദ്ര വിഹിതം ഉപയോഗിച്ച് റോഡുകള്‍ നന്നാക്കാനും ഗതാഗത സംവിധാനം പരിഷ്ക്കരിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: