ന്യൂദല്‍ഹി: കുട്ടികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കുന്നതിനെതിരെ സിബിഎസ്ഇ. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ടി.സി നല്‍കാവൂ. വിജയശതമാനം കൂട്ടാന്‍ വേണ്ടി നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സിബിഎസ്ഇ നിര്‍ദേശിച്ചു.
പാമ്പാടി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇ കര്‍ശന നിര്‍ദേശം നല്‍കിയത്. വിജയിക്കാന്‍ ഇന്റേണല്‍ ഉള്‍പ്പടെ 33 ശതമാനം മാര്‍ക്ക് മതി. നേരത്തെ ഇന്റേണല്‍ കൂടാതെ 33 ശതമാനം മാര്‍ക്ക് വേണമായിരുന്നു. ഈ സാഹചര്യത്തില്‍ ടി.സി നല്‍കുന്നത് ശരിയായ രീതിയല്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.
നൂറ് ശതമാനം വിജയം ഉറപ്പാക്കാനായി വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ നിന്ന് നിര്‍ബന്ധമായി ടി.സി നല്കി പറഞ്ഞു വിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഠന നിലവാരം മോശമാണ് എന്ന് ആരോപിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ഒമ്പത് വിദ്യാത്ഥികള്‍ക്ക് അധികൃതര്‍ ടി.സി നല്‍കുകയും ചെയ്തിരുന്നു.
പത്താം ക്ലാസില്‍ നൂറ് ശതമാനം വിജയം ഉറപ്പാക്കാനായി ഒമ്പതാം ക്ലാസില്‍ നിന്ന് തോല്പിച്ചത് കൊണ്ട് കോട്ടയത്ത് ബിന്റോ ഈപ്പന് എന്ന വിദ്യാര്‍ത്ഥി കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പത്താംക്ലാസ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമിക വിദ്യാഭ്യാസം സ്കൂളുകള്‍ ഉറപ്പാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: