ന്യൂദല്‍ഹി: ഐസിഐസിഐ മാനേജിംഗ് ഡയറക്ടര്‍ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ദൂത് എന്നിവര്‍ക്ക് രാജ്യം വിടുന്നതിന് വിലക്ക്. ഇരുവരും രാജ്യം വിടുന്നത് തടയാന്‍ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി വായ്പ നല്കിയ കേസില്‍ ഇവര്‍ക്കെതിരെ സിബിഐയുടെ പ്രാഥമികാന്വേഷണം നടക്കുന്നതിനാലാണ് രാജ്യം വിടുന്നതിന് സിബിഐ വിലക്കേര്‍പ്പെടുത്തിയത്. സിബിഐ, ആദായ നികുതി വകുപ്പ് എന്നിവരുടെ അനുവാദമില്ലാതെ രാജ്യം വിടരുതെന്നാണ് നിര്‍ദ്ദേശം.
വേണുഗോപാല്‍ ദൂത്. ദീപക് കൊച്ചാര്‍, ചന്ദ കൊച്ചാര്‍ തുടങ്ങി മറ്റുപലരും പ്രാഥമികാന്വേഷണം നേരിടുകയാണ്. എന്നാല്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ദീപക് കൊച്ചാറിന്റെ സഹോദരന് രാജീവ് കൊച്ചാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
2008ല്‍ ദീപക് കൊച്ചാറുമായി ചേര്‍ന്ന് വേണുഗോപാല്‍ ധൂത് സ്ഥാപിച്ച കമ്പനിയാണ് ന്യൂപവര്‍. വീഡിയോകോണ്‍ കമ്പനിക്ക് ഐസിഐസിഐ ബാങ്കില്‍ നിന്നും 3250 കോടി രൂപ വായ്പ ലഭിച്ച് ആറു മാസത്തിനു ശേഷം ഈ കമ്പനി ദീപക് കൊച്ചാര്‍ തലവനായ ഒരു ട്രസ്റ്റിന് കൈമാറിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ ചന്ദ കൊച്ചാറിനെ ന്യായീകരിച്ച് ഐസിഐസിഐ ബാങ്ക് ബോര്‍ഡ് ചെയര്മാന് എം.കെ. ശര്‍മ്മ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: