ന്യൂദല്‍ഹി: ദളിതരുടെ പ്രശ്നങ്ങള്‍ അടുത്തറിയാന്‍ ബിജെപി എം.പിമാര്‍ അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. 50 ശതമാനം എസ്.സി/എസ്.ടി വിഭാഗങ്ങളുള്ള ഗ്രാമങ്ങളില്‍ ഒരു രാത്രി ക്യാമ്പ് ചെയ്യണമെന്നാണ് മന്ത്രി, എം.പി, മുതിര്‍ന്ന നേതാക്കള്‍ എന്നിവരോട് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. എംപിമാര്‍ ഒരു രാത്രിയും മന്ത്രിമാര്‍ രണ്ടു രാത്രിയുമാണ് ഈ ഗ്രാമങ്ങളില്‍ ക്യാമ്പ് ചെയ്യേണ്ടത്.
ഇതിന്റെ ഭാഗമായി ഗ്രാമ സ്വരാജ് അഭിയാന് എന്ന പേരില്‍ ഈ മാസം 10 മുതല്‍ മേയ് അഞ്ചുവരെ പരിപാടി സംഘടിപ്പിക്കും.1000ത്തോളം പേരടങ്ങുന്ന ഓരോ ഗ്രാമങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ഇന്ദ്രധനുഷ്, ജന്‍ധന്‍, ഉജ്ജ്വല തുടങ്ങിയ ഏഴു പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ബിജെപി സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗിലാണ് ഇക്കാര്യം മോദി വ്യക്തമാക്കിയത്. 50 ശതമാനത്തോളം ദളിത് വിഭാഗങ്ങളുള്ള 20,844 ഗ്രാമങ്ങളാണുള്ളത്.
ദളിത് സാമൂഹ്യ പരിഷ്കര്‍ത്താവായ ജ്യോതിബ ഫൂലേയുടെ ജന്മദിനമായ ഏപ്രില്‍ 11ന് സമത ദിവസ് (സമത്വ ദിനം) ആയി ആചരിക്കാനും ഡോ.ബി.ആര് അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ഉം ഇത്തരത്തില്‍ വിപുലമായി ആചരിക്കാനും തീരുമാനമായിട്ടുണ്ട്. കൂടാകെ ദളിത് എംപിമാരോട് അവരവരുടെ മേഖലകളില്‍ ‘സബ് കാ സാത്ത് സബ് കാ വികാസ് യാത്ര’ സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് സ്ഥിരമായി സഭാസമ്മേളനങ്ങള്‍ തടസപ്പെടുത്തുന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 12ന് ലോകസഭാ സമ്മേളത്തിന്റെ ഉച്ചകഴിഞ്ഞ് ഉപവാസം നടത്താനും രാജ്യമൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കാനും മോദി ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: