കൊച്ചി: സാമൂഹ്യസുരക്ഷാ മിഷനിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജ വീണ്ടും വിവാദക്കുരുക്കില്‍. സാമൂഹ്യസുരക്ഷാ മിഷനില്‍ നിയമനത്തട്ടിപ്പ് നടന്നതായി ചൂണ്ടിക്കാട്ടി സിപിഎം അനുഭാവിയായ യുവതി നല്കിയ പരാതി മുക്കിയതോടെയാണ് വിവാദം. മാര്‍ച്ച് 19ന് യുവതി നല്കിയ പരാതിയുടെ പകര്‍പ്പ് പുറത്തായതോടെ മന്ത്രിയും പാര്‍ട്ടിയും വെട്ടിലാവുകയായിരുന്നു.
തിരുവനന്തപുരം വെള്ളായണി ആതിരഭവനില്‍ ആര്.എസ്. സുനിത നല്കിയ പരാതിയിലാണ് നിയമനത്തട്ടിപ്പ് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളുള്ളത്. സാമൂഹ്യ സുരക്ഷാ മിഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പാര്‍ട്ടിക്കാരിയായ തന്നോട് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷാജി 25,000 രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ തുക മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിന് കൈമാറിയെന്നാണ് ഷാജി പറഞ്ഞതെന്നുമുള്ള യുവതിയുടെ പരാതിയിലെ പരാമര്‍ശമാണ് മന്ത്രിയെ വെട്ടിലാക്കുന്നത്.
ഡാറ്റാ എന്‍ട്രിയില്‍ അഞ്ച് ഒഴിവുണ്ടെന്നും മൂന്നുവര്‍ഷം കഴിഞ്ഞാല്‍ സ്ഥിരമാക്കുമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. ഒരു തസ്തികയ്ക്ക് ഒരുലക്ഷം രൂപയാണ് വാങ്ങുന്നതെന്നും പാര്‍ട്ടിക്കാരിയായതിനാല്‍ 50,000 നല്കിയാല് മതിയെന്നും പറഞ്ഞു. അക്ഷയ കേന്ദ്രത്തിലെ ജോലി ഉപേക്ഷിച്ച് ആദ്യ ഗഡുവായി 25,000 നല്‍കിയിട്ടും നിയമനം കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ മറ്റൊരാളെ നിയമിച്ചതായി വ്യക്തമായി. തുടര്‍ന്ന് പണം വാങ്ങിയ ഷാജിയെ ബന്ധപ്പെട്ടപ്പോഴാണ് പണം മന്ത്രിയുടെ ഓഫീസിന് കൈമാറിയെന്നും ഉടന്‍ നിയനം ലഭിക്കുമെന്നും അറിയിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു.
യുവതി ഈ വിവരങ്ങള്‍ മറ്റു ചിലരോട് പറഞ്ഞപ്പോഴാണ്, സാമൂഹ്യസുരക്ഷാ മിഷനില്‍ ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പരാതിയുമായി യുവതി മന്ത്രിയുടെ ഓഫീസിലുമെത്തി. ഏറെ ശ്രമിച്ചിട്ടും പാര്‍ട്ടിക്കാരിയായ യുവതിക്ക് മന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സാമൂഹ്യസുരക്ഷാ മിഷന് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. രോഗ ബാധിതനായ ഭര്‍ത്താവുമായി ഇനി ജീവിക്കണോ മരിക്കണോ എന്ന ചോദ്യവും യുവതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പകര്‍പ്പ് മുഖ്യമന്ത്രിക്കും മന്ത്രി കെ. കെ. ശൈലജയ്ക്കും വിജിലന്‍സിനും കൈമാറിയിരുന്നു. എന്നാല്‍, ഇതുവരെ നടപടിയുണ്ടായിട്ടില്ല.
സാമൂഹ്യസുരക്ഷാ മിഷനിലെ നിയമനങ്ങളെക്കുറിച്ചുള്ള നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് മന്ത്രി കെ.കെ. ശൈലജ, കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയിരുന്നത്. സിപിഎം അനുഭാവിയായ യുവതി നല്കിയ പരാതി പുറത്തായതോടെ നിയമനത്തട്ടിപ്പ് നടന്നെന്ന് വ്യക്തമായിരിക്കുകായാണ്. പരാതിയില്‍ പറയുന്ന പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ നിയമനം നേരത്തെ വിവാദമായിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: