ഐതരേയോപനിഷത്ത്-6
വിശന്നുവലഞ്ഞ ദേവതകള്‍ക്ക് സൃഷ്ടികര്‍ത്താവ് കൊടുത്തതെന്ന് പറയുന്നു.
താഭ്യോഗാമാനയത്, താ അബ്രുവന്‍
നവൈ നോളയമല മിതി
അവര്‍ക്കായി ആദ്യം പശുവിന്റെ രൂപത്തെ ഉണ്ടാക്കി കൊണ്ടുവന്ന് കൊടുത്തു. അവര്‍ പറഞ്ഞു ഈ പശു ഞങ്ങള്‍ക്ക് മതിയാകില്ല എന്ന്.
വിരാട് പുരുഷരൂപം ഉണ്ടാക്കിയപോലെ ജലപ്രധാനമായി പഞ്ചഭൂതങ്ങളില്‍നിന്ന് പശുവിന്റെ ആകൃതിയില്‍ ഉണ്ടാക്കി. എന്നാല്‍ ഇത് തങ്ങള്‍ക്ക് അന്നംകഴിക്കുന്നതിന് ഇരിക്കാന്‍ മതിയാകുകയില്ലെന്ന് ദേവതമാര്‍ പറഞ്ഞു.
താഭ്യോ/ശ്വമാനയത്, താ അബ്രുവന്‍
ന വൈ നോളയ മലമിതി
അവര്‍ക്കായി കുതിരയുടെ രൂപത്തെ ഉണ്ടാക്കി കാണിച്ചുകൊടുത്തു. ഇത് ഞങ്ങള്‍ക്ക് മതിയാകുകയില്ലെന്ന് ദേവതകള്‍ പറഞ്ഞു. അന്നം കഴിക്കുന്നതിന് ഇരിക്കാന്‍ പശുവിനെപ്പോലെ കുതിരയും പോരാ എന്ന് പറഞ്ഞ് അതും വേണ്ടെന്ന് വച്ചു. രണ്ടും യോഗ്യമല്ലെന്ന് പറഞ്ഞ് തഴഞ്ഞപ്പോള്‍ സ്രഷ്ടാവിന് ശ്രേഷ്ഠമായ മറ്റൊരു രൂപത്തെ ഉണ്ടാക്കേണ്ടിവന്നു.
താഭ്യ പുരുഷമാനയത്, താ അബ്രുവന്‍
സുകൃതം ബതേതി
പുരുഷോ വാ സുകൃതം താ
അബ്രവീത് യഥായതനം പ്രവിശതേതി.
ആ ദേവതകള്‍ക്ക് മനുഷ്യൂരൂപത്തെ ഉണ്ടാക്കിക്കൊണ്ടുവന്ന് കാണിച്ചുകൊടുത്തു. വളരെ നന്നായി ചെയ്തിരിക്കുന്നു. കേമമായ സൃഷ്ടിയാണ് ഇതെന്ന് അവര്‍ പറഞ്ഞു. ആ പുരുഷനെത്തന്നെയാണ് സുകൃതം എന്നു പറയുന്നത്. അവരോട് സൃഷ്ടികര്‍ത്താവായ ഈശ്വരന് പറഞ്ഞു. അവരവര്‍ക്കു പറ്റിയ ആയതനത്തില്‍ പ്രവേശിക്കൂ എന്ന്.
സൃഷ്ടികര്‍ത്താവ് താന്‍ ഉണ്ടാക്കിയ രൂപങ്ങളെ എല്ലാം ദേവതമാര്‍ തള്ളിക്കളഞ്ഞപ്പോള്‍ അവരുടെ ഉല്‍പ്പത്തിക്ക് കാരണമായ വിരാട് പുരുഷന്റെ ആകൃതിയിലുള്ള മനുഷ്യരൂപത്തെ ഉണ്ടാക്കി കൊണ്ടുവന്നു. ആ രൂപം കണ്ട അവര്‍ക്ക് വളരെ ഇഷ്ടമായി. വേണ്ടവിധത്തില്‍ ചെയ്തിട്ടുണ്ട് എന്നു പറഞ്ഞ് അവര്‍ സന്തുഷ്ടരായി. ‘സുകൃതം ബത’ എന്നത് ദേവതമാരുടെ സന്തോഷത്തെ പ്രകടിപ്പിക്കുന്ന വാക്കുകളാണ്. േദവതകള്ക്ക് പുരുഷസൃഷ്ടിയെ ഇഷ്ടമായി എന്ന് മനസ്സിലാക്കിയ ഈശ്വരന് അവരോട് ഓരോരുത്തരും അവരവര്‍ക്ക് പറ്റിയ വിവിധ അധിഷ്ഠാനങ്ങളില്‍ പ്രവേശിക്കുവാന്‍ ആവശ്യപ്പെട്ടു.
സുകൃതം എന്നതിന് പുണ്യം എന്നും അര്‍ത്ഥമുള്ളതിനാല്‍ മനുഷ്യര്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ആസക്തരാണെന്ന് പറയാം. സൃഷ്ടിയുടെ ക്രമത്തില്‍ നാല്ക്കാലികള്ക്കു ശേഷമാണ് മനുഷ്യസൃഷ്ടി. നാല്ക്കാലികളില് ബുദ്ധിയും വിവേകവും കുറവായതിനാല്‍ ദേവന്മാര് അവയെ താമസിക്കാന്‍ യോഗ്യതയുള്ളതായി കണക്കാക്കിയില്ല. മനുഷ്യന് ബുദ്ധിയും വിവേകവും വേണ്ടതുപോലെ ഉള്ളതിനാല്‍ പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ വരെ സാധിക്കും. ഇക്കാരണത്താല്‍ സൃഷ്ടിയുടെ ഏറ്റവും ഉയര്‍ന്ന മകുടമായാണ് മനുഷ്യരെ കണക്കാക്കിയിട്ടുള്ളത്. വെറും സുഖഭോഗത്തിനുവേണ്ടിയുള്ളതല്ല ഈ ശരീരം.
സൃഷ്ടികര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം ദേവതമാര്‍ ഓരോ സ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ തുടങ്ങി.
അഗ്നിര് വാഗ് ഭൂത്വാ മുഖം പ്രവിശത്
വായുഃ പ്രാണോ ഭൂത്വാ
നാസികേ പ്രാവിശത് ആദിത്യശ്ചക്ഷുര്
ഭൂത്വാളക്ഷിണീ
പ്രാവിശത് ദിശഃശ്രോത്രം ഭൂത്വാകര്ണ്ണൗ
പ്രവിശത്
അഗ്നി വാക്കായിത്തീര്‍ന്ന് മുഖത്തില്‍ പ്രവേശിച്ചു. വായു പ്രാണനായി (പ്രാണേന്ദ്രിയമായി)ത്തീര്‍ന്ന് മൂക്കില്‍ പ്രവേശിച്ചു. ആദിത്യന് ചക്ഷുസ്സായിത്തീര്ന്ന് കണ്ണുകളില്‍ പ്രവേശിച്ചു. ദിക്കുകള്‍ ശ്രോത്രേന്ദ്രിയമായി ചെവികളില്‍ പ്രവേശിച്ചു.
ഓഷധി വനസ്പതയോ ലോമാനി ഭൂത്വാ ത്വപം പ്രാവിശന്‍
ചന്ദ്രമാ മനോ ഭൂത്വാ ഹൃദയം പ്രാവിശത് മൃത്യുരപാനോ
ഭൂത്വാ നാഭിം പ്രാപിശത് ആപോ രേതോ ഭൂത്വാ ശിശ്നം
പ്രാവിശത്
ഓഷധികളും വനസ്പതികളും രോമങ്ങളായി (സ്പര്‍ശനേന്ദ്രിയമായി)ത്തീര്‍ന്ന് തൊലിയില്‍ പ്രവേശിച്ചു. ചന്ദ്രന് മനസ്സായിത്തീര്ന്ന് ഹൃദയത്തില്‍ പ്രവേശിച്ചു. മൃത്യു അപനനായി (വിസര്ജ്ജനേന്ദ്രിയമായി) നാഭിയില്‍ പ്രവേശിച്ചു. അപ്പുകള്‍ രേതസ്സായിത്തീര്‍ന്ന് ജനനേന്ദ്രിയത്തില്‍ പ്രവേശിച്ചു.
വിരാട് പുരുഷന്റെ ദേഹത്ത് എങ്ങനെയാണോ അതുപോലെ സാധാരണ മനുഷ്യശരീരത്തിലും ഓരോ ദേവതകള്‍ അതാത് സ്ഥാനത്ത് ഇന്ദ്രിയങ്ങളുടെ രൂപത്തില്‍ പ്രവേശിച്ചു. വാഗ്ദേവതയായ അഗ്നി വാഗിന്ദ്രിയമായി മുഖത്തില്‍ ചെന്ന് കയറിയപോലെ ഓരോ ദേവതകളുടെ തങ്ങളുടെ സ്ഥാനം മനസ്സിലാക്കി അതാത് ഇടങ്ങളെ സ്വന്തമാക്കി. ദിക്കുകള്‍, ഓഷധികള്‍, വനസ്പതികള്‍ എന്ന് പറയുന്നതൊക്കെ അവയ്ക്ക് പുറകിലുള്ള ദേവതകളെ ലക്ഷ്യമാക്കിയാണ്. അപ്പ് എന്ന വെള്ളം, ജലം തുടങ്ങിയ ഭൂതങ്ങളുടെ അധിപതിയായ പ്രജാപതിയെ സൂചിപ്പിക്കുന്നു. ഇപ്രകാരം ഇന്ദ്രിയ ഗോളകങ്ങളാകുന്ന അധിഭൂതശക്തിയോടും ഇന്ദ്രിയങ്ങളാകുന്ന അധ്യാത്മ ശക്തിയോടും കൂടിയവനാണ് മനുഷ്യന്.
തമ ശനാ പി പാസേ അബ്രുതാമാവാഭ്യാമഭി പ്രജാനീഹീതി
തേ അബ്രവീ ദേതാ സ്വേവ വാം ദേവതാസ്വാഭജാ മ്യേ താസു
ഭാഗിന്യൗ കരോമീതി തസ്മാദ് യാസൈ്യ കസൈ്യ
ച ദേവതായൈ
ഹവിര്‍ ഗൃഹ്യതേ ഭാഗിന്യാ വേവാസ്യാമശനാ പി പാവേ ഭവതഃ
വിശപ്പും ദാഹവും ഈശ്വരനോട് പറഞ്ഞു ഞങ്ങള്‍ക്കും അധിഷ്ഠാനം തരണമെന്ന്. ഈശ്വരന് അവരോട് പറഞ്ഞു- ഞാന്‍ നിങ്ങളെ ദേവതകളില്‍ തന്നെ ചേര്‍ക്കാം. നിങ്ങളെ അവരില്‍ ഭാഗഭാക്കുകളാക്കാം. അതുകൊണ്ട് ഏതെങ്കിലും ദേവതക്ക് ഹവിസ്സ് നല്കുമ്പോള് ആ ദേവതയില്‍ തന്നെ വിശപ്പും ദാഹവും പങ്കുള്ളവയായി ഇരിക്കുന്നു.
ചേതനയുളള വസ്തുവിനെ ആശ്രയിക്കാതെ വിശപ്പിനും ദാഹത്തിനും നിലനില്ക്കാനാവില്ല എന്നതിനാല്‍ ദേവതകളുടെ വൃത്തിയെ പകുത്ത് കൊടുത്ത് അവയെ ഈശ്വരന് അനുഗ്രഹിച്ചു. അന്നുമുതല്‍ ഇപ്പോഴും ഓരോ ദേവതയ്ക്കും അര്‍പ്പിക്കുന്ന ഹവിസ്സില്‍ ആ ദേവതയോടൊപ്പം വിശപ്പിനും ദാഹത്തിനും പങ്കുള്ളതായിരിക്കുന്നു. ദേവതകള്‍ക്കുള്ള ഹവിസ്സ് ഇവയ്ക്കുകൂടി ഉള്ളതാണ്. ശരീരത്തിലെ ഓരോ ഇന്ദ്രിയവും പ്രവര്‍ത്തിക്കുന്നത് ഇന്ദ്രിയ ദേവതകളിലെ വിശപ്പും ദാഹവും നീക്കി തൃപ്തരാക്കാന്‍ വേണ്ടിയാണ്.
വിഷയാനുഭവത്തിനുള്ള ആഗ്രഹത്തെയാണ് ഇവിടെ വിശപ്പായി പറയുന്നത്. വിശപ്പും ദാഹവും ഈ ലോകത്തിലെ ജീവികള്‍ക്ക് ഉള്ളതിനാല്‍ അത് സംസാരധര്മ്മമോ ദോഷമോ ആണ്. ദേവതമാര്‍ക്ക് കൂടി ഈ ദോഷം വന്നതിനാലാണ് അവരും സംസാരസാഗരത്തില്‍ പതിച്ചു എന്നു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: