ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യ ശക്തമായ മുന്നേറ്റം തുടരുന്നു. മൂന്നാം ദിനത്തില്‍ രണ്ട് സ്വര്‍ണം കൂടി കൊയ്തെടുത്ത ഇന്ത്യക്ക് മൊത്തം നാല് സ്വര്‍ണമായി. പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗവും 85 കിലോഗ്രാം വിഭാഗത്തില്‍ ആര്.വി രാഹുലുമാണ് ഇന്നലെ സ്വര്‍ണമെഡലുകള്‍ പൊക്കിയെടുത്തത്. ഇതോടെ ഇന്ത്യക്ക് മൊത്തം ആറു മെഡലുകളായി. നാല് സ്വര്‍ണം, ഒരു വെള്ളി ഒരു വെങ്കലം. ആറു മെഡലുകളും ഭാരോദ്വഹന താരങ്ങളുടെ സംഭാവനയാണ്.
77 കിലോഗ്രാം വിഭാഗത്തില്‍ 317 കിലോഗ്രാം ഉയര്‍ത്തിയാണ് തമിഴ്നാട്ടുകാരനായ സതീഷ്കുമാര്‍ സ്വര്‍ണം നേടിയത്. ആര്. വി രാഹുല്‍ 85 കിലോഗ്രാമില്‍ 338 കിലോഗ്രാം പൊക്കിയാണ് ഒന്നാം സ്ഥാനം നേടിയത്. സതീഷ് കുമാര്‍ സ്നാച്ചില്‍ 144 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 173 കിലോഗ്രാമും ഉയര്‍ത്തി. വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സതീഷ് കുമാറിന് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ മൂന്നാമതൊരു ശ്രമം വേണ്ടിവന്നില്ല. ആദ്യ ശ്രമത്തില്‍ 169 കിലോഗ്രാം ഉയര്‍ത്തിയ സതീഷ് കുമാര്‍ രണ്ടാശ്രമത്തില് 173 കിലോഗ്രാം പൊക്കി. സ്നാച്ചില്‍ ആദ്യ ശ്രമത്തില്‍ 136 കിലോഗ്രാമും രണ്ടാം ശ്രമത്തില്‍ 140 കിലോയും മൂന്നാം ശ്രമത്തില്‍ 144 കിലോഗ്രാമും പൊക്കി.
ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവറിനാണ് വെള്ളിമെഡല്‍. 312 കിലോഗ്രാമുയര്ത്തിയാണ് ഒലിവര്‍ രണ്ടാമനായത്. ആതിഥേയരായ ഓസ്ട്രേലിയയുടെ ഫ്രാങ്കോയിസ് 305 കിലോഗ്രാം പൊക്കി വെങ്കലവും കരസ്ഥമാക്കി. 85 കിലോഗ്രം വിഭാഗത്തില്‍ ആര്.വി രാഹുല്‍ സ്നാച്ചില്‍ 151 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 187 കിലോഗ്രാമും ഉയര്‍ത്തി. സ്നാച്ചില്‍ ആദ്യ ശ്രമത്തില്‍ 147 കിലോഗ്രാമും അവസാന ശ്രമത്തില്‍ 151 കിലോഗ്രാമും പൊക്കി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആദ്യം 182 കിലോഗ്രാം ഉയര്‍ത്തിയതോടെ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം ശ്രമത്തില്‍ 187 കിലോഗ്രാമും പൊക്കി. സമോവയുടെ ഡോണ്‍ ഒപേലോഗ് ഈ ഇനത്തില്‍ വെള്ളി മെഡല്‍ നേടി.
ബോക്സിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ സരിതാ ദേവി, മനോജ് കുമാര്‍, എച്ച് മുഹമ്മദ് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 60 കിഗ്രാം വിഭാഗത്തില്‍ സരിത ദേവി ബാര്‍ബഡോസിന്റെ കിംബര്‍ലി ഗിറ്റന്‍സിനെ തോല്‍പ്പിച്ചു. മനോജ്കുമാര്‍ ടാന്‍സാനിയയുടെ കാസിമിനെ തോല്‍പ്പിച്ചാണ് 69 കിഗ്രാം വിഭാഗത്തിന്റെ ക്വാര്‍ട്ടറിലെത്തിയത്. എച്ച്. മുഹമ്മദ് 56 കിഗ്രാമിന്റെ പ്രീ – ക്വാര്‍ട്ടറില്‍ ബോയ് വരാവരയെ തോല്‍പ്പിച്ചു.
മെഡല്‍ നിലയില്‍ ആതിഥേയരായ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവര്‍ക്ക് 18 സ്വര്‍ണവും 17 വെള്ളിയും 20 വെങ്കലവുമുണ്ട്. 14 സ്വര്‍ണവും 12 വെള്ളിയും നാല് വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. കാനഡയാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് അഞ്ച് സ്വര്‍ണവും ആറു വെള്ളിയും അത്രയും തന്നെ വെങ്കലവും ലഭിച്ചിട്ടുണ്ട്. നാലു സ്വര്‍ണം നേടിയ ഇന്ത്യ നാലാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: