തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ അരക്കോടി മുതല്‍ ഒരു കോടി വരെ കോഴ വാങ്ങിയെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും വെളിപ്പെടുത്തി. ഇത്രയേറെ പണം വാങ്ങിയശേഷം മാനേജ്മെന്റുകള്‍ തങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു. വന്‍തുക കോഴ നല്കി അഡ്മിഷന് വാങ്ങിയവര്ക്കുവേണ്ടിയാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ ഒത്തുകളി നടത്തിയതെന്ന വിഷയം കൂടിയാണ് ഇതോടെ പുറത്തു വന്നത്.
മാനേജ്മെന്റ് നിര്‍ണ്ണായക ഘട്ടത്തില്‍ ഒളിച്ചു കളിക്കുകയാണ്. കണ്ണൂര്‍ കോളേജ് ചെയര്മാന് ജബ്ബാര്‍ ഹാജി ഫോണില്‍ സംസാരിക്കാന്‍പോലും കൂട്ടാക്കുന്നില്ലെന്നും പിടിഎ സെക്രട്ടറി മോഹനന് പറഞ്ഞു. നീറ്റ് വരുന്നതിനു മുമ്പ് നടന്ന അഡ്മിഷനായതിനാല് കരുണയില്‍ പ്രവേശനം സുതാര്യമായിരുന്നില്ല. എന്നാല്‍ അഡ്മിഷന് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും പ്രവേശന പരീക്ഷാ റാങ്ക്ലിസ്റ്റില് ഇടം നേടിയവരായിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെക്കാള്‍ റാങ്ക് പട്ടികയില്‍ മുന്നിലുള്ള വിദ്യാര്‍ത്ഥികളും കരുണയില്‍ പ്രവേശനം നേടിയവരില്‍ ഉണ്ട്. ജെയിംസ് കമ്മിറ്റി ആവശ്യപ്പെട്ടപ്പോള്‍ മാനേജ്മെന്റ് രേഖകള്‍ സമര്‍പ്പിച്ചില്ല. ഇതോടെ 137 വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ രക്ഷാകര്‍ത്താക്കളെയോ വിദ്യാര്ത്ഥികളെയോ കക്ഷി ചേരാന്‍ മാനേജ്മെന്റ് അനുവദിച്ചില്ല.
സുപ്രീംകോടതി ഏഴിന് കേസ് പരിഗണിക്കുമ്പോള്‍ രക്ഷാകര്‍തൃ സംഘടനകളും കക്ഷി ചേരും. നീതി ലഭിച്ചില്ലെങ്കില്‍ തലവരിപ്പണവും ഫീസും തിരികെ ലഭിക്കാന്‍ കോളേജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അശോകന് പറഞ്ഞു. പിടിഎ സമിതി അംഗം അശോകന്, സമരസഹായ സമിതി അംഗം കെ.ജി. പത്മനാഭന്നായര്, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: