കൊല്ലം: സംസ്ഥാനത്ത് ചുവപ്പ്-ജിഹാദി ഭീകരര്‍ നടത്തുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാനസമ്മേളനത്തില്‍ പ്രമേയം. പിണറായി വിജയന് മുഖ്യമന്ത്രിയായതു മുതല്‍ ആക്രമണങ്ങള്‍ വ്യാപകമാണ്. സംഘപ്രവര്‍ത്തനം നടത്തിയതിന് പിതാവിനെയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം മകനെയും കൊന്നൊടുക്കിയത് കമ്യൂണിസ്റ്റ് കാട്ടാളത്തമാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊല്ലുന്നു, അവരുടെ വീടുകള്‍ ആക്രമിക്കുന്നു. കിണറുകള്‍ മലിനമാക്കിയും വീടുകള്‍ തകര്‍ത്തും ജീവിതം ദുഃസഹമാക്കുന്ന സമീപനം അവസാനിപ്പിക്കണം.
ഒരുഭാഗത്ത് കമ്യൂണിസ്റ്റ് മാടമ്പികളുടെ ധാര്‍ഷ്ട്യമാണെങ്കില്‍ മറുഭാഗത്ത് ഇസ്ലാമിക ഭീകരതയുടെ താണ്ഡവമാണ്. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായ കാലത്ത് പാനായിക്കുളത്തും വാഗമണിലും ഭീകരപരിശീലനക്യാമ്പ് നടന്നു. അഫ്ഗാനിലേക്കും സിറിയയിലേക്കും മറ്റും തീവ്രവാദപ്രവര്‍ത്തനത്തിന് ആളെ കൂട്ടാനുള്ള ലൗജിഹാദ് കേരളത്തില്‍ സജീവമാണ്. താനൂരിലെ ബിബിലിന്റെയും ഗുരുവായൂരിലെ ആനന്ദിന്റെയും കൂത്തുപറമ്പിലെ ശ്യാംപ്രസാദിന്റെയും കൊലകള്‍ക്ക് പിന്നില്‍ ഇസ്ലാമിക ഭീകരരാണ്.
മാര്‍ക്സിസ്റ്റ് അക്രമത്തില്‍ കാഴ്ചക്കാരായി നിന്ന് ഇതുവരെ ഇരകളെയും വേട്ടക്കാരെയും പരിഹസിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ ഷുഹൈബ് വധത്തോടെ തിരിച്ചറിവിന്റെ പാതയിലാണെന്നും പ്രമേയം പറയുന്നു. ഇസ്ലാമിക ഭീകരരുടെയും കമ്യൂണിസ്റ്റ് ഗുണ്ടകളുടെയും ആക്രമണങ്ങള്‍ അതിജീവിച്ചാണ് രാഷ്ട്രീയസ്വയംസേവകസംഘവും സംഘപ്രസ്ഥാനങ്ങളും വളര്‍ന്നതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, വ്യവസായനയം തിരുത്തുക, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക, കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ തൊഴിലാളി സൗഹൃദമാകുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുക തുടങ്ങി ആറ് ഔദ്യോഗിക പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: