പയ്യന്നൂര്‍: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചീമേനി ക്ലായിക്കോട്ടെ തോളൂര്‍ ഹൗസില്‍ ടി.വി.ബൈജു(32) എന്ന പ്രിന്‍സിനെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പട്ടാളത്തിലും ബിഎസ്എഫിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് എറണാകുളത്ത് വെച്ച് ബൈജുവിനെ പിടികൂടിയത്. 10 വര്‍ഷത്തോളം സൈനികസേവനം ചെയ്ത് മുങ്ങിയ വ്യക്തിയാണ് ബൈജു. പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപത്തെ ഉണ്ണിയുടെ മകന് പി.വി.സനീഷ്, പയ്യന്നൂര്‍ കൊറ്റിയിലെ ഉഷ ശ്രീനിവാസന്, രാമന്തളി കാരന്താട്ടെ സി.എം.അരുണ്‍ എന്നിവരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2014 നവംബര്‍ മാസത്തിലും അതിനടുത്ത ദിവസങ്ങളിലും സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 60,000 രൂപ വീതം വാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലാണ് കേസ്. ഈ പരാതികളില്‍ അന്വേഷണം നടത്താനാണ് ബൈജുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: