ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എളമക്കര ഭാസ്കരീയത്തില്‍ ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്. ഹരി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഭാരതീയ സംസ്കൃതിയില്‍ അധിഷ്ഠിതമായ ഹിന്ദുമതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളതെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്. ഹരി. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എളമക്കര ഭാസ്കരീയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാം മതത്തിലും ക്രിസ്തുമതത്തിലുമെല്ലാം സ്ത്രീക്ക് പുരുഷനൊപ്പം സ്ഥാനം നല്‍കുന്നില്ല. ആദ്യം പാപം ചെയ്തത് സ്ത്രീയാണെന്ന് ക്രിസ്തുമതം പ്രചരിപ്പിച്ചു. ശാസ്ത്രം മുന്നോട്ടുപോയപ്പോള്‍ മാത്രമാണ് ക്രൈസ്തവ രാഷ്ട്രങ്ങളില്‍ പലയിടത്തും സ്ത്രീക്ക് പുരുഷനൊപ്പം സ്ഥാനം ലഭിച്ചു തുടങ്ങിയത്. ഇസ്ലാം രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
എന്നാല്‍, ഭാരതീയ തത്വജ്ഞാനങ്ങളില്‍ അധിഷ്ഠിതമായ ഹിന്ദുമതം പുരുഷനൊപ്പം തന്നെയാണ് സ്ത്രീയെ കാണുന്നത്. പുരുഷന് എവിടെ വരെ പോകാമോ, അവിടെ വരെയെല്ലാം സ്ത്രീകള്‍ക്ക് പോകാനാകും. ഹിന്ദുമതം, എല്ലാമതങ്ങളെയും തുല്യമായി ആദരിക്കാനാണ് പഠിപ്പിക്കുന്നത്. എന്നാല്‍, ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ തങ്ങളുടെ മതവും തങ്ങളുടെ ദൈവവും മാത്രമാണ് ശരിയെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസമുള്ള ഹൈന്ദവ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അതിനായി ഓരോരുത്തരും പ്രയത്നിക്കണമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. മൂവായിരത്തോളം പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്. സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു, സെക്രട്ടറിമാരായ കിളിമാനൂര്‍ സുരേഷ്, അഡ്വ. രമേശ് കൂട്ടാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: