എടത്വാ: ജില്ല കളക്ടര്‍ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി നിര്‍മ്മിച്ച പാതയിലും തട്ടിപ്പെന്ന് ആക്ഷേപം. തകഴി പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ തെന്നടി പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫാണ് പരാതിപ്പെട്ടത്.
തെന്നടി സെന്റ് റീത്താസ് പള്ളിയില്‍ നിന്ന് പടിഞ്ഞാറേക്കുള്ള 200 മീറ്റര്‍ പാത നിര്‍മാണത്തിലാണ് അഴിമതിയുണ്ടെന്ന് സെബാസ്റ്റ്യന്‍ പറയുന്നത്. ഒരുലക്ഷം രൂപ ഫണ്ട് അനുവദിച്ച റോഡില്‍ ഒരുലോറി ക്വാറി വേസ്റ്റ് മാത്രം നിരത്തിയശേഷം കഴിഞ്ഞ 27ന് പണിപൂര്‍ത്തിയാക്കി റോഡ് അളന്ന് തിട്ടപ്പെടുത്തിയെന്നാണ് സെബാസ്റ്റ്യന്റെ ആരോപണം.
പാത നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി തകഴി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കാന് എത്തിയെങ്കിലും എന്‍ജിനീയര്‍ക്കാണ് ചുമതല എന്നുപറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നെന്നും, പഞ്ചായത്ത് പ്രസിഡന്റിനേയും അറിയിച്ചിരുന്നതായും സെബാസ്റ്റ്യന്‍ പറയുന്നു. ഓട്ടോ തൊഴിലാളിയായ സെബസ്റ്റ്യന്റെ രണ്ട് കുട്ടികളും സമീപത്തെ മറ്റൊരു കുട്ടിയും ഭിന്നശേഷിക്കാരായതിനാല്‍ റോഡ് നവീകരിച്ച് നല്‍കണമെന്ന് കാട്ടി സെബാസ്റ്റ്യനും സമീപ താമസക്കാരും ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
പാതാ നവീകരണം കഴിഞ്ഞതോടെ മുന്‍പുണ്ടായിരുന്ന റോഡിനേക്കാള്‍ ദുരിതമായി തീര്‍ന്നെന്നും, ഭിന്നശേഷിക്കാരായ മക്കളെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ 200 മീറ്റര്‍ നടത്തിക്കൊണ്ടുപോകേണ്ട അവസ്ഥയാണെന്നും സെബാസ്റ്റ്യന്‍ പറയുന്നു.
പാതാ ദുരിത്തിന് പുറമെ പ്രദേശത്തെ ശുദ്ധജല ക്ഷാമവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: