പത്തനംതിട്ട: കൊക്കാത്തോട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കൊക്കാത്തോട് അപ്പൂപ്പന്‍തോട് കിടങ്ങില്കിഴക്കേതില് രവി(45)യാണ് കൊല്ലപ്പെട്ടത്. ഇയ്യാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൊക്കാത്തോട് വലിയ ഇലവ് ഭാഗത്ത് വനത്തിനുള്ളില്‍ കണ്ടെത്തി. തലയും വലതുകയ്യും കാലും മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. ബാക്കിഭാഗങ്ങള്‍ കടുവതിന്നതാണെന്നാണ് സൂചന.കടുവയുടെ ആക്രമണത്തിലാണ് രവി കൊല്ലപ്പെട്ടതെന്ന് പോലീസും വനം വകുപ്പും സ്ഥിരീകരിച്ചു.
ശനിയാഴ്ച്ച രാവിലെ 11മണിയോടെ ഇയ്യാള് വിറക് ശേഖരിക്കുവാനായി വനത്തിലേക്ക് പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്ന് നാട്ടുകാരും, ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വനപാലകരും നാട്ടുകാരും വനസംരക്ഷണസമിതിപ്രവര്ത്തകരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജഡഭാഗങ്ങള്‍ കണ്ടത്. അപ്പൂപ്പന് തോട് ആനച്ചന്ത ഇലവു ഭാഗത്ത് കാണാതായ രവിയുടെ വലതുകൈയുടെ ഭാഗം വന്യജീവിയുടെ ആക്രമണത്തില്‍ അറ്റു കിടക്കുന്നതായി ആദ്യം കണ്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് അവിടെ നിന്നും ഇരുപത് മീറ്ററിലേറെ താഴ്ചയില്‍ തലയുടെ ഭാഗവും വലതുകാലിന്റെ ഭാഗവും കണ്ടെത്തിയത്.
രവിയുടെ കൈലിയും ചെരുപ്പും വനത്തില്റോഡ് നിരപ്പില്‍ നിന്നും പത്ത് മീറ്റര്‍ അകലെ കണ്ടെത്തിയിരുന്നു.ഇവിടെ കടുവയുമായി മല്‍പ്പിടുത്തം നടത്തിയതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്.ഇവിടെനിന്നും ഏറെ മാറി വനത്തിനുള്ളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടുവയുടെ കാല്‍പ്പാടുകളും രോമവും കണ്ടെത്തിയിട്ടുണ്ട്. കോന്നിഫോറസ്റ്റ് ഡിവിഷില്പെട്ട നടുവത്തുംമൂഴിറേഞ്ചിലെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മൃതദേഹഭാഗങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബിന്ദുവാണ് മരിച്ച രവിയുടെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: