ഹിന്ദി ഹൃദയഭൂമിയിലെ ചില ഉപതെരഞ്ഞെടുപ്പു വിജയങ്ങളില്‍ മതിമറന്ന് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കോണ്‍ഗ്രസ്സിന്റെ 84-ാം പ്ലീനറി സമ്മേളനത്തിന് ഒഴുകിയെത്തിയ പ്രവര്‍ത്തകര്‍ തങ്ങളുടെ പുതിയ അധ്യക്ഷനില്‍നിന്നു വിജയത്തിനുള്ള പുത്തന്‍ സൂത്രവാക്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ അവര്‍ക്കു ലഭിച്ചതോ. പഴയ മുദ്രാവാക്യങ്ങള്‍തന്നെ. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, മുസ്ലിം പ്രീണനമെന്ന ചീത്തപ്പേര് മറച്ചുവയ്ക്കാന്‍ എടുത്തണിഞ്ഞ ഹിന്ദു സൗഹൃദ മുഖംമൂടി, പിന്നെ കുടുംബാധിപത്യവും. പുതുതായി ഒന്നുമില്ല.
ഏറ്റവും മോശപ്പെട്ടത് പിന്നീട് വരാനിരിക്കുന്നതേയുള്ളൂ. മുഖംമൂടി ഒട്ടുംവൈകാതെ അഴിഞ്ഞുവീണു. ഇടതുപക്ഷത്തുനിന്നും ആശയം കടംകൊള്ളാന്‍ തുടങ്ങിയ 1970 കള്‍ മുതല്‍ കോണ്‍ഗ്രസ്സ് അനുവര്‍ത്തിച്ചുവന്ന ഹിന്ദുവിരുദ്ധ മനോഭാവം അതിന്റെ ഏറ്റവും നികൃഷ്ടമായ തലത്തിലേക്കെത്തിയതും അതോടെ ദൃശ്യമായി.
കര്‍ണാടകയിലെ ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളം വരുന്ന ലിംഗായത്തുകളെ ഹിന്ദു സമൂഹത്തില്‍നിന്ന് അന്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമമായിരുന്നു ഒന്ന്. പരമശിവനെ ആരാധിക്കുന്ന ലിംഗായത്തുകള്‍ ഹിന്ദുക്കളല്ലെങ്കില്‍ പിന്നെയാരാണ് ഹിന്ദു? തമാശ അവിടെയും തീരുന്നില്ല.
തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ ക്ഷേത്രങ്ങളിലും കയറിയിറങ്ങുന്ന രാഹുല്‍ ഗാന്ധി, ടിപ്പുസുല്‍ത്താനെ ‘സാമുദായിക ഐക്യത്തിന്റെ പ്രതീക’മെന്നാണ് വിശേഷിപ്പിച്ചത്. ടിപ്പു തന്റെ സേനാനായകന്മാര്‍ക്കയച്ച എണ്ണമറ്റ സന്ദേശങ്ങളില്‍നിന്ന് അദ്ദേഹത്തിന് ഹിന്ദുജനതയോടുണ്ടായിരുന്ന മനോഭാവം അറിയാന്‍ സാധിക്കും. കീഴടങ്ങിയ ഹിന്ദുക്കളോട് ഒന്നുകില്‍ മതംമാറുക, അല്ലെങ്കില്‍ വാളിനിരയാവാന്‍ തയ്യാറാവുക എന്നുപറയാനാണ് ടിപ്പു സുല്‍ത്താന്‍ പടനായകരോട് ആവശ്യപ്പെട്ടിരുന്നത്. ടിപ്പുവിന്റെ മതഭ്രാന്തിന് ഇരയായവരില്‍ ലിംഗായത്തുകളും ഉള്‍പ്പെട്ടിരുന്നു.
ഭരണം ഇപ്പോള്‍ കൈയില്‍ കിട്ടും എന്ന പ്രതീക്ഷയാണ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം ഉയര്‍ത്തിയത്.
2019-ല്‍ ബിജെപിക്കെതിരെ ഉയര്‍ന്നുവരും എന്നു കരുതപ്പെടുന്ന വിശാലസഖ്യത്തിന്റെ നേതാവായി രാഹുല്‍ ഗാന്ധി ഏതായാലും അവരോധിക്കപ്പെടുമെന്നു തോന്നുന്നില്ല. നേതൃത്വം ആര് ഏറ്റെടുക്കുമെന്ന കാര്യം വരുമ്പോള്‍ ബിജെപി വിരുദ്ധ വിശാലസഖ്യം മിക്കവാറും തകര്‍ന്നടിയും.
ഒരേസമയം കോണ്‍ഗ്രസ് വിരുദ്ധവും ബിജെപി വിരുദ്ധവുമായ ഒരു വിശാലസഖ്യം എന്ന ആശയമാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു മുന്നോട്ടുവയ്ക്കുന്നത്. രാഹുല്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്ലീനറി സമ്മേളനത്തില്‍ ‘ആഞ്ഞടിക്കുമ്പോള്‍’ ചന്ദ്രശേഖരറാവു കൊല്‍ക്കത്തയിലായിരുന്നു.
കാര്‍ഷിക പ്രശ്നങ്ങളോ ജാതി രാഷ്ട്രീയമോ ഗുജറാത്തില്‍ കോണ്‍ഗ്രസിനെ തുണച്ചിരുന്നില്ല. 23 വര്‍ഷത്തെ നീണ്ട കാത്തിരിപ്പും പുതുനേതൃത്വവും വെറുതെയായി.
ഈയിടെ ആന്ധ്രാപ്രദേശിലുണ്ടായ സംഭവവികാസങ്ങള്‍ നോക്കൂ. ചന്ദ്രബാബു നായിഡുവിന്റെ വിലപേശല്‍ രാഷ്ട്രീയത്തിനു മുന്പില് മുട്ടുമടക്കാന്‍ കേന്ദ്രം തയ്യാറായില്ല. എന്‍ഡിഎ മുന്നണി വിടാന്‍ ടിഡിപി ഒരുങ്ങിയിട്ടും കേന്ദ്രസര്‍ക്കാരെടുത്ത ഉറച്ച തീരുമാനം വളരെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സിന്റെ പരമോന്നത നേതാവിന് ഇതില്‍നിന്നും ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം അതു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് പക്ഷേ വെറുതെയാണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ പഠനങ്ങള്‍ എന്നത് എന്നും രാവിലെ സാം പിത്രോദ ചൊല്ലിക്കൊടുക്കുന്നതില്‍ ഒതുങ്ങിനില്ക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്റെ യാത്രകളിലെല്ലാം സാംപിത്രോദയ്ക്കു ലഭിക്കുന്ന പ്രാമുഖ്യം സാധാരണ കോണ്‍ഗ്രസ്സുകാരെ അരിശംകൊള്ളിച്ചു തുടങ്ങിയിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ട്. സാധാരണ പ്രവര്‍ത്തകരെ നേതാവില്‍നിന്നും അകറ്റിനിര്‍ത്തുന്ന മതിലുകളാണ് പിത്രോദയെപ്പോലുള്ളവര്‍.
പ്ലീനറി സമ്മേളനം മാധ്യമങ്ങളിലൂടെ വീക്ഷിച്ചവര്‍, രാഹുല്‍ ഗാന്ധി തന്റെ പാര്‍ട്ടിയെ പാണ്ഡവന്മാരായി ചിത്രീകരിച്ചതുകണ്ട് ഊറിച്ചിരിച്ചിട്ടുണ്ടാകണം. 2014-ല്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ നിന്നൊഴിയാന്‍ പറഞ്ഞതാരാണ്? ഇക്കഴിഞ്ഞ നാലുവര്‍ഷവും ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്തിയതാരാണ്?
സമ്മതിദായകര്‍! ആസ്സാമിലെ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തിനുശേഷം വടക്കു കിഴക്കന്‍ മേഖലയിലെ മൂന്നുസംസ്ഥാനങ്ങളിലും ഉയര്‍ന്ന ബിജെപി അനുകൂല തരംഗത്തെ പിടിച്ചുകെട്ടാനായി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസ്സിനായില്ല. രസകരമെന്നു പറയട്ടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് പ്ലീനറിയില്‍ എന്തെങ്കിലും ചര്‍ച്ച നടന്നതായി നമ്മള് കേട്ടതേയില്ല.
സ്വയം പാണ്ഡവനായി ചിത്രീകരിച്ച് 2019-ലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിലൂടെ ഈ നാടിന്റെ കാലാതീതമായ പാരമ്പര്യത്തെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായി തുലനം ചെയ്യുന്ന വിലകുറഞ്ഞ കളിയാണ് രാഹുല്‍ ഗാന്ധി നടത്തിയത്.
കര്‍ണാടകയിലെ സംഭവവികാസങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും, ഭാരതീയപാരമ്പര്യത്തോടുള്ള ബഹുമാനത്തില്‍നിന്നും ഉയര്‍ന്നതല്ല പാണ്ഡവന്മാരുമായുള്ള ഉപമ എന്ന്. സമ്മതിദായകന്റെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യകളാണതെല്ലാം.
ബിജെപിക്കെതിരായ അന്ധമായ വിരോധം പടര്‍ത്തണം എന്ന സന്ദേശമാണ് അദ്ദേഹം തന്റെ അണികള്‍ക്കു നല്‍കിയത്. 1984-ലെ സിഖ് വിരുദ്ധ കലാപം എന്നറിയപ്പെട്ട, ഇന്ദിരാഗാന്ധിയുടെ അനുകൂലികള്‍ നടത്തിയ സാമുദായിക കൂട്ടക്കൊലകളെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക?
മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ രാഹുലിന്റെ പിതാവ്, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞത് വന്മരം വീഴുമ്പോള്‍ ഭൂമി ഇളകുമെന്നാണ്. കോണ്‍ഗ്രസ്സ് അനുവര്‍ത്തിച്ചുവന്ന നയം മൂലമുണ്ടായ ദാരുണമായ സംഭവമായിരുന്നു കശ്മീര്‍ താഴ്വരയില് നിന്നും പണ്ഡിറ്റുകളുടെ പലായനം.
രാജ്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ കലാപങ്ങള്‍ നടക്കുമ്പോഴെല്ലാം കേന്ദ്രത്തിലോ സംസ്ഥാനത്തിലോ കോണ്‍ഗ്രസ്സായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. ഭഗല്‍പൂര്‍ കലാപം, മീററ്റ് കലാപം എന്നിവ അവയില്‍ ചിലതുമാത്രം. ഈയൊരു പശ്ചാത്തലത്തില്‍ വേണം രാഹുലിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ‘ശരിയായ’ഹിന്ദു എന്ന അവകാശവാദത്തെ വായിക്കേണ്ടത്.
പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് കോണ്‍ഗ്രസ്സിന് താല്‍പ്പര്യമുള്ള കാര്യമല്ല. വ്യക്തിപരമായും അല്ലാത്തതുമായ എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റലാക്കുകയും, ആധാറുമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്താല്‍ അവരുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കും. സര്‍ക്കാരിന്റെ ഇടപാടുകളില്‍നിന്നും പണമുണ്ടാക്കുകയെന്ന അവരുടെ പ്രധാന വിനോദം പിന്നെ എങ്ങനെ തുടരാനാകും?
1969-ലെ ദേശസാല്‍ക്കരണത്തിനുശേഷം പൊതുമേഖലാ ബാങ്കുകളഉടെ സ്ഥിതിയെന്തായിരുന്നു? ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് പുതുജീവന്‍ പകരാനുള്ള ശ്രമത്തിലാണ്. സര്‍ക്കാര്‍ ബാങ്കുകള്‍ക്കുമേലുള്ള പിടിമുറുക്കിയാല്‍ കോണ്ഗ്രസ്സുകാരന് തന്റെ ഇഷ്ടത്തിനനുസരിച്ച് ബാങ്ക് നേതൃത്വത്തെ പ്രവര്‍ത്തിപ്പിക്കാന്‍ എങ്ങനെ, സാധിക്കും?
പരിഷ്കരണം, പരിഷ്കരണം എന്ന ബിജെപിയുടെ മുദ്രാവാക്യം കോണ്‍ഗ്രസ്സുകാരനെ ചൊടിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും ബിജെപിയെ എത്രയുംവേഗം അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അധികാരം തീര്‍ച്ചയായും തിരിച്ചുപിടിക്കുമെന്നാണ് രാഹുല്‍ തന്റെ യാത്രകളിലുടനീളം പറയുന്നത്.
പക്ഷേ താഴെത്തട്ടിലുള്ള കോണ്ഗ്രസ്സുകാര് പോലും അത് വിശ്വസിക്കുന്നില്ല. വേട്ടക്കാരനും ഇരയ്ക്കുമൊപ്പം ഒരേ സമയം നില്ക്കാന് നിങ്ങള്‍ക്ക് എല്ലായ്പ്പോഴും സാധിച്ചെന്നു വരില്ലല്ലോ.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: