ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം ഏതൊരു ഇന്ത്യക്കാരനും സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ട്. അതോടൊപ്പം അനുച്ഛേദം 26 പ്രകാരം സ്വത്തുസമ്പാദനത്തിനും വിനിയോഗത്തിനും വിരോധമോ തടസ്സമോ ഒട്ടില്ലതാനും. പക്ഷേ, രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംവിധാനത്തിനനുസരിച്ച് ആവശ്യമായ നിയന്ത്രണചട്ടങ്ങളോ നിയമങ്ങളോ ഉണ്ടാക്കുന്നതിന് ഭരണഘടന തടസ്സപ്പെടുത്തുന്നില്ല. അത് ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് എതിരാകരുത് എന്നു മാത്രമേയുള്ളൂ.
”A state made law can regulate the administration of property of a religious endowment but the law cannot take away the right of administration altogether” എന്നു തന്നെയാണ് അനുച്ഛേദം 26 വ്യക്തമാക്കുന്നതും.
ഭരണഘടന നല്കുന്ന ഈ നിര്‍ദ്ദേശത്തിന്റെയും സൗകര്യത്തിന്റേയും ചുവടുപിടിച്ചാണ് ഹിന്ദു ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടുള്ള ദേവസ്വം ബോര്‍ഡ് നിയമങ്ങളും നിയന്ത്രണങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ മതവിഭാഗമായ മുസ്ലിം സമുദായത്തിന്റെ വഖഫ് ബോര്‍ഡ് ആക്ട് നിലവിലുണ്ട്. മറ്റുമതവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിയമ-നിയന്ത്രണസംവിധാനങ്ങളുണ്ട്. എന്തിനു പറയുന്നു, എണ്ണംകൊണ്ട് ഏറ്റവും ചെറിയ മതവിഭാഗങ്ങളിലൊന്നായ സിഖ് മതത്തിനുപോലും സിഖ് ഗുരുദ്വാര ആക്ട് നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ക്രൈസ്തവസഭകളെയും സഭാസ്വത്തിനെയും നിയന്ത്രിക്കുന്ന യാതൊരു നിയമവും നിര്‍മ്മിച്ചു കാണുന്നില്ല എന്നത്. ആ പോരായ്മകളുടെ ബാഹ്യസ്ഫുരണമായി വേണം എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടുകളുമായി ഉയര്‍ന്നു വന്ന തര്‍ക്കത്തെ സമീപിക്കുവാന്‍. ‘കണക്കു പറയേണ്ടതില്ലാത്ത പൂര്‍ണ്ണമായ അധികാരം അഴിമതിയാണ്’. കത്തോലിക്കാ സഭകളില്‍ നിലനില്ക്കുന്നതും അതുതന്നെയാണ്. പഞ്ചവത്സര തിരഞ്ഞെടുപ്പിലധിഷ്ഠിത ഭരണസംവിധാനം നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് സഭകള്‍ക്കുവേണ്ടി രാജ്യത്ത് നിയമമുണ്ടാക്കാന്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ മുന്നില്‍ നില്ക്കും എന്നു പ്രതീക്ഷിക്കേണ്ടതില്ല. പരിഹാരത്തിന് സഭയില്‍ നിന്നുള്ള വിശ്വാസികളില്‍ നിന്നുതന്നെ മുറവിളി ഉയരേണ്ടതുണ്ട്.
സഭാംഗങ്ങളും അല്ലാത്തവരുമായ ജനങ്ങള്‍ നേര്ച്ചപ്പെട്ടിയില് നിക്ഷേപിക്കുന്ന നേര്‍ച്ചപ്പണമാണ് പള്ളിക്ക് വരുമാനത്തിന്റെ മുഖ്യഘടകമെന്ന് സൂചിപ്പിച്ചുവല്ലോ. മാമ്മോദീസ, സ്ഥൈര്യലേപനം, വിവാഹം, കൂദാശനിര്വഹണം, വെഞ്ചിരിപ്പുകള്‍ മുതല്‍ മരണവും മരണാനന്തര ചടങ്ങുകളും പള്ളിക്ക് വരുമാനമാര്ഗങ്ങളുണ്ടാക്കുന്ന വഴികളാണ്. പള്ളികളുമായി ബന്ധപ്പെട്ട വിശേഷങ്ങളിലെ പിരിവുകളും പ്രത്യേകദിന പ്രാര്ത്ഥനകളോടനുബന്ധമായ പിരിവുകളും പതാരവും തിരുനാളാഘോഷങ്ങളും മിഷ്യന് പിരിവുകളും ധ്യാനോത്സവങ്ങളും എന്തിനധികം പറയുന്നു, നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള നിര്‍ബന്ധിത പിരിവും കല്ലറ വാടകയും കുഴിക്കാണംപോലും പള്ളിക്ക് ധനാഗമ മാര്‍ഗ്ഗങ്ങളാണ്. ആദ്യഫലങ്ങളും നേര്‍ച്ചക്കോഴികളും പിടിയരിയും ഉപവാസനീക്കിയിരിപ്പും പോലുള്ള പഴയകാല പിരിവുരീതികളും ചിലയിടങ്ങളിലെങ്കിലും നിലവിലുണ്ട്. ഇതിനൊക്കെ പുറമെയാണ് ഉദ്ദിഷ്ടകാര്യസാധ്യതക്കുവേണ്ടിയും കാര്യസാധ്യത്തിനു ശേഷവും പള്ളിക്കമ്മറ്റിയറിഞ്ഞും അറിയാതെയും പുരോഹിതരിലെത്തുന്ന അളവില്ലാത്ത ധനം, പള്ളിസ്വത്തുക്കളിലും കൃഷികളിലും നിന്നുള്ള വരുമാനവും വാടകയും പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, വിശുദ്ധ വസ്തു വില്പന ശാലകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം കൂടിയാകുമ്പോള്‍ സാധാരണഗതിയില്‍ ക്രൈസ്തവ സഭയുടെ ഏറ്റവും ചെറിയ യൂണിറ്റ് എന്നു പറയാവുന്ന ഇടവക പള്ളികള്‍ തന്നെ സ്വയം പര്യാപ്തതക്കുമപ്പുറം അമിത സമ്പത്തു സ്വരുക്കൂട്ടപ്പെടുന്ന സ്ഥാപനങ്ങളായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇതിനു പുറമെയാണ് പള്ളികളുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഭക്തജനസംഘടനകളുടേയും സാധുജന സംഘടനകളുടേയും ട്രസ്റ്റുകളുടേയും സാധുജന സഹായസംഘങ്ങളുടെയും പരസ്പരസഹായനിധികളുടെയും പദ്ധതികളിലൂടെ സ്വരൂപിക്കപ്പെടുന്ന പണം.
ഇത്തരത്തില്‍ വരുന്ന കണക്കില്‍പ്പെടുന്നതും അല്ലാത്തതുമായ സ്വത്ത് നിരീക്ഷണത്തിനും വിനിയോഗത്തിനും ഇടവകാംഗങ്ങള്‍ക്കും വിശ്വാസികള്‍ക്കുമുള്ള പങ്ക് വിപുലമാക്കേണ്ടതുണ്ടെന്ന് ഏതൊരു ക്രൈസ്തവസഭാവിശ്വാസിയുടേയും മനസ്സില്‍ ആഗ്രഹമുണ്ടെന്ന് ഈ ലേഖകനറിയാം. എന്നാല്‍ വൈദിക അപ്രീതിയെ ഭയന്ന് ചോദ്യം ചെയ്യുന്നവനായി മാറാന്‍ വിശ്വാസിയും തയ്യാറാകാത്ത ഒരു സാമൂഹിക ചുറ്റുപാടിലാണ് സഭാവിശ്വാസികള്‍. വിശ്വാസത്തിന്റെ പാതയില്‍ ചരിക്കുന്നവര്‍ ചോദ്യം ചെയ്യുന്നവനായി മാറുന്നത് തനിക്കും തന്റെ കുടുംബത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തിനും ഭീഷണിയാകുമെന്നും, ദൈവകോപത്തിന് കാരണമായേക്കുമെന്നുമുള്ള ഭയം ഓരോ ക്രിസ്ത്യാനിയേയും ചോദ്യം ചെയ്യലില്‍ നിന്നും പിന്നോട്ടു വലിക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീവിശ്വാസികളില് അടിച്ചേല്‍പ്പിക്കപ്പെടുന്ന അമിത ദൈവപേടി കൂടിയാകുമ്പോള്‍. പാപബോധവും മോക്ഷവും നരകവും ശാപവും ദൈവനിവേശിതമാണെന്ന് പഠിപ്പിക്കുന്ന സഭാശിക്ഷണത്തില്പ്പെട്ടുപോകുന്ന സാധാരണവിശ്വാസിക്ക് ചോദ്യം ചെയ്യല്‍ എന്ന വലിയ സാഹസത്തിനു ധൈര്യപ്പെടാനാകില്ല എന്നത് സ്വാഭാവികം മാത്രം.
പള്ളികള്‍ കൂട്ടായി ഫൊറോനകളും രൂപതകളും അതിരൂപതകളും ബിഷപ്പ് കൗണ്‍സിലുകളും അങ്ങേയറ്റത്ത് പൊന്തിഫിക്കലുമായി മേലോട്ട് രൂപീകൃതസ്വരൂപങ്ങളായി മാറുമ്പോള്‍, അത് ഭരണസൗകര്യങ്ങള്ക്കും ആദ്ധ്യാത്മിക-ആരാധനാ ഏകീകൃത ക്രമീകരണങ്ങള്‍ക്കും മാത്രമല്ല; സാമ്പത്തിക ഏകോപന ക്രമീകരണങ്ങള്‍ക്കും കൂടിയാണ്. പക്ഷേ, ഇടവകകളിലെ നാമമാത്രമായ അല്മായ ഇടപെടലുകള്ക്കപ്പുറത്തേക്ക് സാധാരണ വിശ്വാസികളുടെ നിരീക്ഷണ പരിപാലന സാധ്യതകള്‍ ഇടവകകള്‍ക്കു മുകളിലേക്ക് അസാധ്യമാണ്. അങ്ങനെയായതുകൊണ്ടാണ് ധനാഗമ മാര്‍ഗ്ഗങ്ങളും വിനിയോഗരീതികളും വിശ്വാസികളില്‍ നിന്ന് എടുക്കപ്പെടുകയും, മേലദ്ധ്യക്ഷന്മാരിലും പുരോഹിതരിലും മാത്രമായി കേന്ദ്രീകരിക്കപ്പെടുന്ന ക്രൈസതവസഭകളുടെ സ്ഥിതി വരുന്നത്.
സമൂഹത്തിന് നല്കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. അതു സമ്മതിച്ചുകൊണ്ടുതന്നെ, അവയൊക്കെയും നിലനില്ക്കേണ്ടതും വളരേണ്ടതും വിശ്വാസിസമൂഹത്തിനു മാത്രമല്ല പൊതുസമൂഹത്തിനും ആവശ്യമാണെന്ന് എടുത്തു പറഞ്ഞുകൊള്ളട്ടെ. ഇവയൊക്കെയും രൂപീകൃതമായത് സഭാവിശ്വാസികളുടേയും തത്പരരുടെയും വിയര്‍പ്പിന്റെ ഫലത്തില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ ഇവയൊക്കെ ‘ലാഭ’കരമായി പ്രവര്‍ത്തിക്കുന്നത് നിരീക്ഷിക്കുവാനും പരിപാലിക്കുവാനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നഭിമാനിക്കുന്ന ഇന്ത്യയിലെ ക്രൈസ്തവസഭാ വിശ്വാസികള്‍ക്ക് അവകാശമില്ലേ?
ബിഷപ്പുമാര്‍ വൈദികസമിതിയുമായി ആലോചിക്കാതെ ചെയ്ത തെറ്റായ വില്പന എന്ന നിലയില്‍ രോഷം കൊള്ളുന്ന വൈദിക സമിതിയംഗങ്ങള്‍ക്ക് തങ്ങള്‍ ഭരിക്കുന്ന സഭാവിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും വേണ്ടിവന്നാല്‍ ജനാധിപത്യപരമായി അധികാരപ്പെടുത്തുവാനും ധാര്‍മ്മികതയില്ലേ?
സഭാവിശ്വാസികളെ സംബന്ധിച്ചിടത്തോളം നേര്ച്ചയിടുന്നതിനപ്പുറം മറ്റധികാരങ്ങളോ അവകാശങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ തങ്ങള്‍ കൊടുക്കുന്ന പണത്തിന്റെ സ്വരൂപണവും വിനിയോഗവും നിയമപരമായി സംരക്ഷിക്കപ്പെടുന്നതിന് തങ്ങള്‍കൂടി ഉള്‍പ്പെടുന്ന സമൂഹം തിരഞ്ഞെടുക്കുന്ന സര്‍ക്കാരുകളും നിയമസ്ഥാപനങ്ങളും നിര്‍മ്മിക്കുന്ന നിയമസംരക്ഷണം ലഭ്യമാകുന്നതിന് അവകാശമില്ലേ.
കളങ്കിതമല്ലാത്ത ഒരു സഭയ്ക്കും സഭാനേതൃത്വത്തിനും സഭാസമിതികള്ക്കും കീഴിലാണ് ഓരോ വിശ്വാസിയും നിലനില്ക്കുന്നതെന്ന അഭിമാനബോധത്തിന് തീര്‍ച്ചയായും ക്രൈസ്തവ സഭാ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. സഭാസ്ഥാപനങ്ങളില്‍ ആയിരിക്കുമ്പോള്‍ ഇത് തന്റെ കൂടി പൊതുസ്വത്താണെന്ന് അഭിമാനിക്കാന്‍ സഭാവിശ്വാസികള്‍ക്ക് കഴിയണം.
അതോടൊപ്പം തന്റെ മാതൃരാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു മതവും മതസ്ഥാപനങ്ങളും ഭാരതത്തിന്റെ ചൈതന്യവത്തായ നിയമവാഴ്ചക്കകത്ത് നിന്ന് പ്രവര്‍ത്തിക്കുന്നു എന്നുറപ്പു വരുത്താനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ട്. ചില മതങ്ങളും മതസ്ഥാപനങ്ങളും മാത്രം നിയമവ്യവസ്ഥകള്‍ പാലിക്കപ്പെടുകയും ചിലതെങ്കിലും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മതേതരസംരക്ഷണം ഭരണഘടനാനുസൃതം എന്നൊക്കെ പറഞ്ഞാലും അസ്വസ്ഥരാകുന്ന ജനവിഭാഗങ്ങള്‍ ഭാരതത്തിലുണ്ടായാല് അതില്‍ സഭാവിശ്വാസികളും സഭയും സ്വയം കുറ്റക്കാരായി മാറും.
നിയമവ്യവസ്ഥ ബാധകമല്ലാത്ത ഒരു സമൂഹം എന്ന നിലയില്‍ ഭാരതത്തിലെ ക്രൈസ്തവസഭാ വിശ്വാസികള്‍ അനാഥമാക്കപ്പെടുന്നത് തടയേണ്ടത് സഭയും സഭാവിശ്വാസികളും മാത്രമാണ്. പള്ളിമുതല്‍ പൊന്തിഫിക്കല്‍ വരെയുള്ള ഭരണസംവിധാനങ്ങളും ഭരണരീതികളും സ്വത്തുസ്വരൂപണവും വിനിയോഗവും കൃത്യനിര്‍വഹണത്തിലെ പോരായ്മകളുടെ പരിഹരണവും ഓരോ വിശ്വാസിയുടേയും കൈകളിലുണ്ടാകുന്ന തരത്തില്‍ പൊതുനിയമവും നിയന്ത്രണങ്ങളും ഉണ്ടായേ തീരൂ. നിയന്ത്രിക്കാന്‍ കഴിയുന്ന ദേശീയമായ നിയമസംവിധാനങ്ങളും നിയമനിര്‍മ്മാണവും ഉണ്ടായില്ലെങ്കില്‍ ഭാരതത്തില്‍ ക്രൈസ്തവസഭകള്‍ സ്വന്തം വ്യക്തിത്വവും സ്വരൂപവും നഷ്ടപ്പെട്ട് പുറംകടലിലലയുന്ന പഴകിയ യാനങ്ങളായി മാറിപ്പോകുമോ എന്ന പേടി ഈ ലേഖകനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: