ചെറുവത്തൂര്‍(കാസര്‍കോട്):നെഹ്റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.പുഷ്പജയെ അവഹേളിക്കുന്ന നടപടികള്‍ ഇതുവരെ കേട്ടുകേള്‍വി ഇല്ലാത്തതും അങ്ങേയറ്റം അപലപനീയവുമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഇന്നലെ രാവിലെ പിലിക്കോട് പൊള്ളപ്പൊയിലിലെ പി.വി.പുഷ്പജയുടെ വീട്ടിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജീവിതം പഠിപ്പിച്ച ഒരു അധ്യാപികയോട് ക്രൂരത കാണിച്ചവര്‍ക്കെതിരെ സിപിഎം നേതൃത്വം നടപടി എടുക്കണം. അത്തരക്കാര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. കണ്ണന്താനം ആവശ്യപ്പെട്ടു.
പുഷ്പജയുടെ യാത്രയയപ്പ് ചടങ്ങ് നടന്ന ദിനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചിരുന്നു. കഴിഞ്ഞ ദിവസം പുഷ്പജയുടെ വീട് സ്ഥിതി ചെയ്യുന്ന പൊള്ളപ്പൊയിലിലും പരിസരങ്ങളിലും വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്തിരുന്നു. ഈ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി വീട്ടിലെത്തിയത്. ഭര്‍ത്താവ് കൃഷ്ണന് മാസ്റ്ററും മറ്റു കുടുംബങ്ങള്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്, സെക്രട്ടറി എം.ബലരാജ്, മണ്ഡലം പ്രസിഡണ്ടുമാരായ എം.ഭാസ്കരന്, എന്‍.മധു, ടി.കുഞ്ഞിരാമന് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: